ഈ ബ്ലോഗ് തിരയൂ

2022, ഒക്‌ടോബർ 26, ബുധനാഴ്‌ച

രാത്രിയുടെ ആകാശം

      " ആകാശത്തിൻ്റെ അടരുകളിലേക്ക്  രാത്രി തുറന്നിട്ട കവാടം. 

       അത്, അനന്തമാണ്... അജ്ഞാതമാണ്...

      

       ഏകാന്തതയുടെ മേഘ കീറുകൾ വകഞ്ഞു മാറ്റി ഞാൻ അവിടേക്ക് യാത്ര തിരിച്ചു. നക്ഷത്രങ്ങൾ എനിക്കായി വെളിച്ചമേകി. ചക്രവാള സീമകൾക്കുമപ്പുറം ചുവന്ന തുടുത്ത ആകാശത്തിന്റെ അങ്ങേ ചെരുവിലൂടെ ഞാനെൻ്റെ മൗനസഞ്ചാരം തുടർന്നു.


    എൻ്റെ ഉൾത്തുടിപ്പുകളിൽ ഉയർന്നു കേൾക്കുന്ന കനപ്പെട്ട കാതടിപ്പിക്കുന്ന ആരവം, ആ ചുവന്ന മേഘമാർഗത്തിൽ തട്ടിയുടയുന്നത് എനിക്ക് കാണാം.  നിസ്സാരമായ ഈ കർമ്മ വീഥികളിൽ ഞാനെൻ്റെ സ്വർഗം തീർക്കുന്നു. അനന്തമാണ്... ആനന്ദമാണ്... അവിടെക്ക് ചെല്ലുമ്പോഴൊക്കെ എൻ്റെ മനസ്സ് എന്തിനോ പിടയ്ക്കുന്നത് ഞാനറിയുന്നു. അറ്റുപോയ ജന്മാന്തരങ്ങളുടെ കണ്ണികളെ കൂട്ടിച്ചേർക്കും വിധം ഒരു തപസ്യ എന്നിലേക്ക് ഊർന്നിറങ്ങുന്നു. വിജനമായ പാതകൾ പിന്നിട്ട് ഞാനെൻ്റെ സ്വർഗ്ഗ കവാടത്തിലേക്ക് എത്തിച്ചേർന്നു.  അവിടെമാകെ ചുവന്ന മേഘങ്ങൾ പെയ്തിറങ്ങിക്കൊണ്ടേയിരുന്നു


      ഞാനെൻ്റെ നിസ്സാരമായ ജീവിതത്തിൻ്റെ ഏടുകളിലേക്ക് തിരിച്ചിറങ്ങി. അവിടെ, തിരക്കിട്ട യാത്രകൾ... മൗനമുടയുന്ന പകലുകൾ...  രാത്രികൾ...  ഏകാന്തമായ നിമിഷങ്ങൾ...


     " ഒരിക്കൽ കൂടി പോകണം ആ വന്യമായ മൗനത്തിൻ്റെ ഉള്ളകങ്ങളിലേക്ക്,  ചുവന്ന ചക്രവാള സീമകൾക്കുമപ്പുറത്തേക്ക്... ആകാശത്തിന്റെ ആ നിഗൂഢതയിലേക്ക്..


#GoodnightEveryone #HAVEaBEAUTIFULnigh




❤️❤️


 



   ❤️t ." ".   .


    



2022, ഒക്‌ടോബർ 17, തിങ്കളാഴ്‌ച

ഓർമ്മകൾക്ക് വല്ലാത്തൊരു നീറ്റലാണ്...





   ഓർമ്മകൾക്ക് വല്ലാത്തൊരു നീറ്റലാണ്...


   ഒന്നു പറഞ്ഞാൽ ചുടുചോര മണക്കുന്ന ദേഹത്തുനിന്നും ആത്മാവിറങ്ങിപ്പോകുന്ന പോലെ....


  അതങ്ങനെ ഉള്ളിൽ കിടന്ന് പുകഞ്ഞു പുകഞ്ഞു; വല്ലാത്തൊരു അവസ്ഥയിലാവും. അപ്പോഴൊക്കെ ഒരു തികട്ടിവരവുണ്ട്... 


    മധുരമെന്നോ... കയ്പ്പെന്നോ.... ഒന്നും പറയാൻ പറ്റില്ല. ഓർമ്മകളുടെ ആ ഇടവഴിയിൽ നിൽക്കുമ്പോൾ ഞാനെന്നും ഒരു പൊടിമീശക്കാരനാണ്. കവിളോട്ടിയ മീശ മുളച്ചു തുടങ്ങിയ പ്രായം. ആദ്യമായി കിട്ടിയ ഫിലിം ക്യാമറയിൽ നിന്ന് എടുത്ത ഒരു ഫോട്ടോ. അന്ന് വീട്ടിൽ ഒരു ഓട്ടോറിക്ഷ ഉണ്ടായിരുന്നു. ഓട്ടോറിക്ഷ ഓടിക്കാൻ പഠിച്ച കാലം. വീടിൻറെ അന്തരീക്ഷവും വളരെ മനോഹരമായിരുന്നു. നിറയെ ചെടികളും പൂക്കളും നിറഞ്ഞുനിൽക്കുന്ന മുറ്റം. ഓർക്കുമ്പോൾ തന്നെ നാടിൻ്റെ ആ ഗന്ധം മൂക്കിലേക്ക് അരിച്ചു കയറുന്നു...


   വീട്ടിലേക്ക് പോകാൻ ഇന്നും വളരെ സന്തോഷമാണ്. പലതും ഓർമ്മകളിലേക്ക് മറയുന്ന ഈ സമയത്ത്, അത്രമേൽ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളുണ്ട് വീണ്ടും ആ ഇടവഴിയും ഒക്കെയായി.... 


  വീട്ടിൽ ഒരു ദിവസം ചുമ്മാ ഇരുന്നപ്പോൾ ചില അടക്കി പൊറുക്കലുകൾ ഉണ്ടായി... അപ്പൊ കിട്ടിയതാണ് ഈ പടങ്ങൾ... അന്നത്തെ എൻ്റെ മുഖവും ഇന്നത്തെ മുഖവും എത്ര വ്യത്യാസം. ബെൽബോട്ടം പാന്റും, കുട്ടി ഷർട്ടും ഇട്ട്, ആവുന്ന പോലെ അന്നത്തെ ന്യൂജൻ ആവാൻ ഉള്ള ശ്രമങ്ങളെല്ലാം നടത്തിയിട്ടുണ്ട്. പരാജയമാണോ വിജയമാണോ എന്നൊന്നും അറിയില്ല, മുഖത്തെ ആ ചിരിയില്ലായ്മ ഇന്നും അതേപോലെ തുടരുന്നു. ഇന്നിൻ്റെ ജീവിത വഴികളിലൂടെ നടക്കുന്നതുകൊണ്ട് എല്ലാം ഒരുതരത്തിൽ പറഞ്ഞാൽ വിജയം തന്നെയാണ്...


   തിരിച്ചു കിട്ടണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന ഒന്ന്. ആഗ്രഹങ്ങളൊക്കെ അങ്ങനെയാണല്ലോ. പ്രായം കടന്നു പോകുമ്പോൾ ആണ് ബോധം ഉണ്ടാകുന്നത്. നഷ്ടപ്പെടുത്തിയ ആ കുട്ടികാലം,... പാടവരമ്പ്... അതികാലത്ത് ഞാവൽപഴം പറിക്കാൻ  പോകുന്ന ഓർമ്മകൾ... മഴക്കാലത്ത് നിഥുന്റെ പറമ്പിലെ തോട്ടിൽ നിന്നും മീൻ പിടിക്കുന്ന ഓർമ്മകൾ... മഴപെയ്തു തുറന്ന് ഇടവഴിയിൽ തളംകെട്ടി നിൽക്കുന്ന വെള്ളത്തിൽ നിന്നും പച്ചതവളയെ  പിടിക്കുന്ന കാലം... പൊടിമീനിനെ പിടിച്ചു വീട്ടിലെ കിണറ്റിൽ കൊണ്ടിടുന്ന ഓർമ്മകൾ....


   എല്ലാമെല്ലാം ഒരൊറ്റ ചിത്രത്തിലൂടെ ഒരു നീറ്റലായി,... കനപ്പെട്ട ഓർമ്മകളായി... ഒരു മഴ പോലെ ഇങ്ങനെ പെയ്യുകയാണ്... തോരാത്ത ഒരു മഴ പോലെ... 


  ഇന്ന് ഈ നിമിഷത്തിൽ ചെയ്യുന്ന ഓരോ കാര്യങ്ങളും, കാണുന്ന കാഴ്ചകളും, നാളെയുടെ ഓർമ്മപന്തലിൽ വാടാതെ നിൽക്കുന്ന പൂക്കൾ ആണെന്ന് തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിയിരിക്കും... ഇന്നിനെ ആഘോഷിച്ചു മുന്നോട്ടുപോവുക... ചിരിക്കുക... തിരിച്ചുവരവുകൾ ഇല്ലാത്ത കാലമാണ് കടന്നുപോകുന്നത്. തിരിഞ്ഞുനോക്കുമ്പോൾ കണ്ണുനീർ വാർക്കുമ്പോൾ എല്ലാം ആ നീറ്റൽ കനപ്പെട്ട ഓർമ്മകളായി ഹൃദയത്തിലേക്ക് അരിച്ചിറങ്ങിക്കൊണ്ടേയിരിക്കും... 


   " ഒരുവട്ടം കൂടി ആ മുറ്റം നിറയെ ചെടികൾ നിറഞ്ഞുനിൽക്കുവാൻ ആഗ്രഹിക്കുന്നു. ഒരുവട്ടം കൂടി ആ പാടവരമ്പിൽ നിന്ന് പൊടിമീനിനെ പിടിക്കാൻ ഇഷ്ടം തോന്നുന്നു. ഒരുവട്ടം കൂടി ഇടവഴിയിലെ മഴവെള്ളത്തിൽ നിന്ന് പച്ചതവളയെ 💖 പിടിക്കാൻ കൂട്ടുകാരെ തേടുന്നു... മഴ പെയ്തു തോരാതെ തോരാതെ... "