ഈ ബ്ലോഗ് തിരയൂ

2017, സെപ്റ്റംബർ 25, തിങ്കളാഴ്‌ച

സാഗരശ്രുതി തേടി ഞാനും....

 .................................................


സാഗരശ്രുതി തേടിഞാനീ തീരമണയുന്നു
കാത്തിരിപ്പിൻ ആഴിയിലെൻ കാലുറയ്ക്കുന്നു...

(സാഗരശ്രുതി തേടിഞാനും തീരമണയുന്നു...)

നിന്റെ മൗനം നീ രചിച്ച നിത്യകാവ്യങ്ങൾ
നീളുമീ... വഴികളിൽ അലസമൊഴുകുന്നു... (നിന്റെ മൗനം..)

അകലെയേതോ അഴകുതീർക്കും വർണ്ണലോകങ്ങൾ
അതിലൊഴുകും ഹൃദയമേനിൻ സുഗന്ധരാഗങ്ങൾ...

(സാഗരശ്രുതി തേടിഞാനും തീരമണയുന്നു.....)

അലകളായ് നിൻ പാട്ടിനീണം തേടും വേളകളിൽ
ഉണരുമെൻ... മാനസം.. കാണും സന്ധ്യകളും.... (അലകളായ്... )

തിരയുമേതോ തിരകളും തിരികെയെത്തീടും..
തരളമാം.. മൊഴികളായ് നീ വിളിച്ചെന്നാൽ....

(സാഗരശ്രുതി തേടി ഞാനും....) 

വിടപറഞ്ഞാപ്പകലൊരു, യാത്ര മെല്ലെ തുടരവേ...
വിധിയിലമരും രാവുകൾ വിടരുമോരോദളങ്ങളായ്... ( വിടപറഞ്ഞാ....) 

സാഗരശ്രുതി തേടിഞാനും തീരമണയുന്നു
കാത്തിരിപ്പിൻ ആഴിയിലെൻ കാലുറയ്ക്കുന്നു...
(സാഗരശ്രുതി തേടിഞാനും തീരമണയുന്നു...)


------ അമൽദേവ്.പി.ഡി-------------------------------------------------



2017, സെപ്റ്റംബർ 8, വെള്ളിയാഴ്‌ച

അത്താഴം


..................


ആടിത്തിമിർക്കുന്നിതാരരങ്ങിൽ
നീളും നിഴലുപോലത്ഭുതമായ്
താഴെത്തൊഴുകൈയ്യാലാരോ,ഒരാൾ
തേടുന്നു ജീവിതപ്പാതകളും
മായും മനുഷ്യത്വമേലിലേറ്റി
നയനങ്ങളന്ന്യനെ ചൂഴ്ന്നുനോക്കി
കുമ്പിടുമാഭക്തനേകുന്നു ഞാൻ
ദിവ്യമാമശാന്തി,നിറയും വരം...

മണ്ണിൽ മനുജനായാഗതനായ്
വിണ്ണിൽപ്പറക്കുവാനാഗ്രഹമായ്
കണ്ണിൽ കരടുകളേറിവന്നാ-
മനസ്സിൽ കറുപ്പെന്ന വ്യാധിയുമായ്
നീട്ടിയ കൈകളിലേക്കെറിഞ്ഞ,
നാണയമിന്നെന്റെ നഷ്ട്ടങ്ങളായ്.

വഴിവക്കിലൊരുവൃദ്ധജന്മമെന്നെ
ഇരുകൈകൾനീട്ടിയനുഗ്രഹിപ്പൂ.
പിന്നെയും കണ്ണുകൾ തിരയുന്നു ചുറ്റിലും
അന്യർതൻ നോട്ടമേല്ക്കുന്നു സന്തോഷം
നല്ലതാമൊരുകാര്യമിന്നുഞാൻ ചെയ്തതി-
ന്നാരുമേയറിയാതെ പോയതില്ലാശ്വാസം...

പിന്നെയും ഭക്തന് വീണുകിട്ടി
ദൈവങ്ങൾ കൈവിട്ട നാണയങ്ങൾ
ചുറ്റിലും നാലാളുകൂടുമ്പൊഴൊക്കെയും
കൈവിട്ടുദൈവങ്ങൾ നാണയങ്ങൾ.
പിന്നെയുമൊരു,വൃദ്ധജന്മമേറെ
സന്തോഷമോടശ്രു പൊഴിച്ചുനിൽക്കെ,
പകലൊരുമറതേടിയാത്രയായി
പതിവുകൾ പിന്നെയും പതിരുതേടി.

ഇരുളാണ്ടവഴികളിൽ വഴിവിളക്കിൻ ചോട്ടിൽ
ഒരു വൃദ്ധനുണ്ണുന്നു കണ്ണുനീർവാർക്കുന്നു.
പകലിന്റെയധ്വാന വഴികളിൽ വിരിച്ചിട്ട
ഒരുതുണ്ടുതുണിയിലായ് ദൈവങ്ങളെറിഞ്ഞിട്ട,
നാണയത്തുട്ടുകളത്താഴമൊരുക്കിയാ-
വൃദ്ധനിന്നകതാരിലാനന്ദമായ്...


...... അമൽദേവ്.പി.ഡി........ അത്താഴം......

amaldevpd@gmail.com

2017, ഓഗസ്റ്റ് 24, വ്യാഴാഴ്‌ച

മന്ദാരപ്പൂക്കൾ


..................


വാടിത്തളർന്നൊരാ,
മന്ദാരപ്പൂവെന്റെ
തൊടിയിലെ നൊമ്പരമായി.
പാറിപ്പറന്നാ-
ശലഭമാപ്പൂവിനെ
തൊട്ടുരുമ്മാതെങ്ങു പോയി.

ചാറ്റൽമഴച്ചാറു,
ചേരുമൊരിതളുകൾ
ചേലൊത്തനൊമ്പരമായി.
കാറ്റിലിലച്ചാർത്തൊ-
ന്നിളകുന്ന നേരത്ത്
വാടിയതെന്തേ നീ സന്ധ്യേ.

നീലക്കുരുവിതൻ
ചുണ്ടിൽക്കൊരുക്കുവാൻ
തേനില്ലയോ നിന്റെ കൈയ്യിൽ.
വാടിവീഴുന്നു നീ
മണ്ണിലിന്നേകയായ്
മോഹങ്ങളെല്ലാമകന്നു.

തേടുന്നു ഞാനീ
തൊടിയിലെ മന്ത്രമാം
മന്ദാരപ്പൂവുടലാകെ.
നിത്യമാമേതോ,
വസന്തമെൻ സിരകളിൽ
നിറയുന്ന നിമിഷമതായി.

തൊടിയിലെ ചിരികളിൽ
ചിതലിടുമോർമ്മതൻ
തുടരുന്ന ഗദ്ഗദമായി,
പ്രിയമൊരു നോവിന്റെ
നറുമലരമ്പേറ്റു,
പിടയുന്ന ഇതളുകളെന്നും
ചെറുചിരിനുരയുന്ന
പ്രണയരസത്തിന്റെ
പതിവുകൾ മെല്ലെമറന്നു...



........ അമൽദേവ്.പി.ഡി.......
amaldevpd@gmail.com

2017, ഓഗസ്റ്റ് 23, ബുധനാഴ്‌ച

ഓർമ്മകളിൽ ഒരു ഓണക്കാലം - അമൽദേവ് .പി.ഡി

ഓർമ്മകളിൽ ഒരു ഓണക്കാലം - അമൽദേവ് .പി.ഡി 
--------------------------------------------------------------------------------------------------------------
'' ഓർത്തെടുക്കാൻ ഒത്തിരിയുണ്ടാകും എല്ലാവർക്കും അവരുടെ കഴിഞ്ഞുപോയ ഓണക്കാലത്തെ കുറിച്ച്. ''ഓണം'' എന്നു കേൾക്കുന്പോഴേ മനസ്സിലേക്ക്ക് ഓടിയെത്തുന്ന ചിങ്ങമാസപുലരിയിലെ ഇളവെയിൽ കായുന്ന ഓണതുന്പികളും, നാട്ടിടവഴികളിൽ പൂവിട്ട തുന്പപ്പൂക്കളും മുക്കുറ്റിച്ചെടികളും, മുറ്റത്തു വിരിഞ്ഞ മന്ദാരപ്പൂവുകളും ചെത്തിയും, നിറകതിരിട്ട വയലേലകളും, ഓണപ്പാട്ടുകളും, ഓണസദ്യയുമായി അങ്ങനെ ഒത്തിരിയൊത്തിരിയുണ്ടാകും, മനസ്സിന്റെ അഗ്രഹാരത്തിൽ അടങ്ങാത്ത ആവേശമായ, ഒരു ഓണക്കാലത്തിന്റെ വിശുദ്ധിയും നൈർമല്ല്യവും കാത്തുസൂക്ഷിക്കുന്ന ഓർമ്മകളായി.''
'' കർക്കിടകത്തിൽ കാർമേഘംവിതറിയ മഴനാളുകൾ ഇടിമുഴക്കങ്ങളും ഇടിമിന്നലുമൊക്കെയായി കോരിച്ചൊരിയുന്ന മഴക്കാലത്തെ ഏറെ സുന്ദരമാക്കി. ( കാലമേറെ കടന്നു, ഇന്നിന്റെ യാത്രാവേളയിൽ കർക്കിടകവും ചെറുമഴചാറ്റലോടെ കടന്നുപോയി. ) എങ്ങും പച്ചയണിഞ്ഞ വയൽവരന്പുകളും തൊടികളും നാട്ടിടവഴികളും. മഴയുടെ ആദിതാളം കർക്കിടകത്തിന്റെ യാത്രപറച്ചിലിൽ ഒന്ന് മുറുകിയമർന്നപ്പോൾ, പച്ചിലപ്പടർപ്പുകളെ തൊട്ടു ചിങ്ങപ്പുലരിയുടെ വെള്ളിനൂലിഴകൾ പറന്നിറങ്ങി, മധുരസ്മരണകളുണർത്തി എന്റെ വീട്ടുമുറ്റത്തും ഒരോണക്കാലം വിരുന്നു വന്നു.''
ഓണക്കാലമെന്നാൽ അന്നൊക്കെ കുട്ടികളായിരുന്ന ഞങ്ങൾക്ക് വീണ്ടുമൊരവധിക്കാലം കൂടിയായിരുന്നു. ഓണപ്പരീക്ഷയെന്ന കടന്പ കടന്ന് കിട്ടുന്ന പത്ത് ദിവസത്തെ അവധിക്കാലം. ഓണക്കാലത്തെ മധുരസ്മരണകളിൽ ഏറെ മാധുര്യമേറിയ നിമിഷങ്ങൾക്ക് ഉണർവേകുന്ന ദിനങ്ങൾ. വീടിന്റെ അടുത്തുപ്രദേശത്തുള്ള ഏതാനും പറന്പുകളും തോടും കുളവും നാട്ടിടവഴികളും പാടവരന്പുകളുമെല്ലാം ഈ അവധിക്കാലത്ത് ഞങ്ങളുടെ സാമ്രാജ്യമാണ്. കളിയും കാര്യവുമായി ചങ്ങാതിമാർക്കൊപ്പം പങ്കുവയ്‌ക്കുന്ന ഓണനാളുകൾ എന്നു തന്നെ പറയാം. കർക്കിടകത്തിന്റെ നനവുതീർത്ത മണ്ണിൽ മുളപൊട്ടിയ ചിങ്ങവെയിലിൽ കുളിച്ചും, ഓണപ്പാട്ടിന്റെ അകന്പടിയിൽ തൊടിയിലെ പൂക്കളിറുത്തും, പൊട്ടക്കുളത്തിലെ ചൊറിയൻ തവളയെ കല്ലെറിഞ്ഞും പൊടിമീൻകുരുന്നിനെ ചെന്പിലത്താളിൽ പിടിച്ചും, പേരമരത്തിലെ തടിയൻ കൊന്പിൽ കെട്ടിയ ഊഞ്ഞാലിലാടിയും അങ്ങനെ ഓണാവധിയൊരാഘോഷമായിരുന്നു....
അത്തം മുതൽ തിരുവോണം വരെയുള്ള പത്ത് ദിവസം വരെ മുടങ്ങാതെ പൂക്കളമിടാൻ, കുളിച്ചൊരുങ്ങി അതിരാവിലെ തന്നെ ഞാനും അയല്പക്കത്തെ എന്റെ കൂട്ടുകാരും ചേർന്ന് തൊടിയിലേക്കിറങ്ങും, വേലിക്കൽ പൂത്തുനിൽക്കുന്ന ചെന്പരത്തിയും ചെത്തിയും മന്ദാരവും മുക്കുറ്റിപ്പൂവും ജെമന്തിയുമെല്ലാം ഞങ്ങളൊരുക്കുന്ന കൊച്ചുപ്പൂക്കളത്തിലെ വലിയ സാന്നിധ്യമായിരുന്നു. ചാണകം മെഴുകിയ മുറ്റത്ത് വട്ടത്തിൽ പൂക്കളും ഇലകളും നുള്ളിയിട്ട് ഞങ്ങളൊരുക്കുന്ന പൂക്കളം ഏറെ സുന്ദരമായിരുന്നു. ചില ദിവസങ്ങളിൽ രണ്ടു തരം പൂക്കളാൽ മാത്രം സന്പന്നമാകും പൂക്കളം. പറിച്ചെടുക്കുന്ന പൂക്കൾ പങ്കുവച്ചായിരുന്നു ഞങ്ങൾ ഓരോ വീടുകളിലും പൂക്കളം ഒരുക്കിയിരുന്നത്. ഓണക്കാലമാവുന്നതിന് മുന്നേ, കർക്കിടകത്തിലെ മഴയിൽ കുളിച്ചുണർന്ന ചെടികളെല്ലാം പൂവിടാൻ തുടങ്ങുന്നത് അന്ന് ഞങ്ങൾക്കൊരത്ഭുതമായിരുന്നു. കാലം തെറ്റാതെ, ഓരോ ചിങ്ങത്തിലും തൊടികളിലും വേലിപ്പടർപ്പുകളിലും ചെടികൾ പൂവിട്ടു; മുറതെറ്റാതെ ഞങ്ങളാപ്പൂക്കളിറുത്തു ഓണനാളുകളിൽ ഓണമുറ്റത്ത് പൂക്കളമിട്ടു.
സന്തോഷത്തിന്റെയും സമൃദ്ധിയുടെയും നല്ലനാളുകളാണ് ഓണക്കാലം. സന്പന്നമായ ഒരു ഭൂതകാലത്തിന്റെ മാധുര്യമേറിയ ഓർമകളിലാണ് നാം ഓണം ആഘോഷിച്ചു വരുന്നത്. തിരുവോണനാളിൽ മഹാബലി തന്പുരാൻ തൻറെ പ്രജകളെ കാണുവാൻ വരുമെന്നതാണ് വിശ്വാസം. അന്നേ ദിവസം മേലേവിമന്നനെ വരവേല്‌ക്കുന്നതിനായി മനോഹരമായ പൂക്കളമൊരുക്കിയും വിഭവസമൃദ്ധമായ സദ്യവട്ടങ്ങൾ ഒരുക്കിയും പ്രജകൾ കാത്തിരിക്കണം എന്നാണ്. ഓരോമലയാളിയ്ക്കും ഓണനാളുകൾ പ്രത്ത്യേകിച്ചും തിരുവോണദിനം കാത്തിരിപ്പിന്റെ സാഫല്യദിനം കൂടിയാണ്. ഒരു ഒത്തുചേരലിന്റെ ദിനം. 
തിരുവോണനാളിൽ അതികാലത്ത് തന്നെ എഴുന്നേൽക്കുമായിരുന്നു ഞങ്ങൾ, മാവേലി തന്പുരാനേ വരവേല്‌ക്കുന്നതിനായി കുളിച്ചൊരുങ്ങി കോടിയുടുത്ത് ആർപ്പുവിളികളുമായി അണിയിച്ചൊരുക്കിയ ഓണത്തപ്പനെ വണങ്ങി തൊഴുതുനില്‌ക്കും. വീടിന്റെ ഇറയത്തും മുറ്റത്തേയ്‌ക്ക് കയറുന്നിടത്തിലുമാണ് ഓണത്തപ്പനെ അണിയിച്ചിരുത്തുന്നത്. നിലവിളക്ക് കൊളുത്തി വച്ച്, നാളികേരമുടച്ച് ഇളനീർ കളയാതെ അതിൽ തുന്പച്ചെടിയുടെ ഇല നുള്ളിയിട്ട് അണിയിച്ചൊരുക്കിയ മാവേലിമന്നന്റെ രൂപത്തിന് സമീപമായി ഇരുവശത്തും വയ്‌ക്കും. നിരവധി നിറങ്ങൾ വാരിവിതറിയ പോലെ, പലതരം പൂക്കളാലും നിറങ്ങളാലും, അരിമാവ് കുഴച്ച് ചാലിച്ചൊഴിച്ചും അണിയിച്ചൊരുക്കിയാവും ഓണത്തപ്പനെ വീടിന്റെ ഉമ്മറത്ത് വയ്ക്കുന്നത്. നാളികേരമിട്ടുവേവിച്ച ഇലയടയും, പൂവൻപഴവും പായസവും മധുരവുമെല്ലാം അടുത്തുതന്നെ നാക്കിലയിൽ വിളന്പിവച്ചിട്ടുണ്ടാകും. വികൃതികളായ ഞങ്ങളുടെ തിരുവോണനാളിലെ പ്രധാനവിനോദവും ഓണത്തപ്പനായി ഒരുക്കിവച്ചിരിക്കുന്ന ഇലയടയും മധുരവുമെല്ലാം എടുത്തു കഴിക്കുന്നതിലായിരുന്നു. ഏകദേശം വൈകുന്നേരമാവുന്നതോടെ നിലവിളക്കും പൂക്കളുമൊഴിച്ച് നാളികേരക്കൊത്തുകൾ വരെ കാലിയായിട്ടുണ്ടാകും.
ഓണത്തപ്പനെ കണ്ട് വണങ്ങികഴിഞ്ഞാൽ പിന്നെ ഓണക്കോടി ചുറ്റി വീട്ടിൽ നിന്നും ഏകദേശം ഒരു കിലോമീറ്ററോളം ദൈർഘ്യം ദൂരമുള്ള ശ്രീകൃഷ്‌ണന്റെ അന്പലത്തിലേക്ക് പോകും. എന്നും മുടങ്ങാതെ ക്ഷേത്രദർശനം പതിവുള്ളതാണെങ്കിലും തിരുവോണനാളിലെ ദർശനത്തിന് ഒരു പ്രത്യേകതയുണ്ട്. അച്ഛനും അമ്മയും വാങ്ങിത്തന്ന പുത്തനുടുപ്പിട്ടാകും അന്പലത്തിലേയക്ക്ക് പോകുക. കൂട്ടുകാർ എല്ലാവരുമൊത്തുചേർന്ന് വഴിയിൽ കാണുന്ന ചേട്ടന്മാരോടും ചേച്ചിമാരോടൊക്കെ ഓണക്കോടിയുടെ വിശേഷങ്ങൾ പറഞ്ഞും കളിച്ചൊല്ലിയുമൊക്കെയാകും അന്പലത്തിലേക്കുള്ള നടത്തം. ക്ഷേതത്തിന് മുൻപിലുള്ള അന്പലക്കുളത്തിൽ കാലും കഴുകി ക്ഷേത്രദദർശനം നടത്തും. അന്നേ ദിവസം വിശേഷാൽ പൂജകളും മറ്റുമുള്ളതിനാൽ നിരവധിയാളുകളാവും അന്പലത്തിലുണ്ടാവുക. ക്ഷേത്ര ദർശനത്തിനിടയിൽ ആരെക്കിലും നമ്മെ ഓണക്കോടിയിട്ട് നല്ല ഭംഗിയുണ്ടല്ലോ എന്നൊക്കെ പറഞ്ഞാൽ പിന്നെ, വല്യകാര്യമാണ്, ഓണവിശേഷം കൂടും. ക്ഷേത്രദർശനത്തിനു ശേഷം തിരിച്ചു വീട്ടിലെത്തി അമ്മയുണ്ടാക്കിയ പ്രാതലും ചായയും കഴിച്ചുകഴിഞ്ഞാൽ പിന്നെ അയല്പക്കങ്ങളിലേയ്‌ക്കാണ്, പുതിയ ഓണക്കോടി എല്ലാവരെയും കാണിക്കണം. കൂട്ടുകാർ എല്ലാവരും അവരവരുടെ ഓണക്കോടികളെക്കുറിച്ച് വലിയവർത്തമാനങ്ങളാകും പറയുക. തിരുവോണനാളിൽ വൈകുന്നേരമായാലും ഓണക്കോടി അഴിച്ചു വയ്‌ക്കാൻ പിന്നെ വലിയ മടിയാണ്. ഓണാവധി കഴിഞ്ഞ് സ്‌കൂളിൽ പോകുന്ന ആദ്യദിവസം എല്ലാവരും ഓണക്കോടിയിട്ടാകും ക്ളാസിലേക്ക് വരുന്നത്. പിന്നെയും പറയാനേറെ വിശേഷങ്ങളാണ് ക്ലാസ്മുറികളിലും നിറയുന്നത്...
ഓണനാളുകളിലെ മറ്റൊരു പ്രധാനഇഷ്ട്ടം മധുരപലഹാരങ്ങളിലാണ്. ഓണമാകുന്പോൾ അമ്മയുടെ വക സദ്യയ്‌ക്ക് പുറമെ പലതരം മധുരപലഹാരങ്ങളും വീട്ടിൽ ഉണ്ടാക്കും. അത് ഓണക്കാലം കഴിഞ്ഞും വീട്ടിലെ അടുക്കള മുറിയിൽ ഭദ്രമായി ഉണ്ടാകുമെന്നത് ഒരു പ്രത്യേകതയാണ്. ഓണനാളുകളിൽ അച്ഛനും അമ്മയ്‌ക്കൊപ്പം പാചകത്തിൽ കൂടും. നാളികേരവും ശർക്കരയുമിട്ട കൊഴുക്കട്ടയും, ഇലയടയും, കിണ്ണത്തപ്പവും, ശർക്കര വരട്ടിയും, കായ ഉപ്പേരിയും, അങ്ങനെ എത്രയെത്ര വിഭവങ്ങൾ... ഇലയടയായിരുന്നു എനിക്ക് ഏറെ പ്രിയം. നാളികേരം ചിരകിയിട്ട്, അതിൽ ശർക്കരനീര് പിഴിഞ്ഞും വാഴയിലക്കീറിൽ വേവിച്ചെടുക്കുന്ന ഇലയട കുട്ടിക്കാലത്തെ ഓണവിഭവങ്ങളിൽ പ്രധാനമായിരുന്നു. പിന്നെ, പഴം നുറുക്ക് വെളിച്ചെണ്ണയിൽ വറുത്തെടുത്ത കായ ഉപ്പെരിയാണ് മറ്റൊരു പ്രധാനവിഭവം. കൂട്ടുകാരൊത്ത് കളിക്കുന്ന സമയങ്ങളിൽ പഴം നുറുക്ക് കയ്യിലുണ്ടാകും, എല്ലാവരും കൂടി പങ്കുവയ്ച്ച് മധുരം നിറഞ്ഞ കുട്ടികളികളുമായി ഞങ്ങളാഓണക്കാലം ആഘോഷിച്ചു. സ്‌കൂൾ തുറന്ന് ക്ലാസിൽ പോകുന്പോൾ ഓണവിഭവങ്ങളും കൂട്ടുകാർക്കായി കൊണ്ടുപോകുക അന്നൊക്കെ പതിവായിരുന്നു. 
''ഉണ്ടറിയണം ഓണം'' എന്ന പഴമൊഴിയിൽ നിന്ന് ഓർക്കുന്പോൾ നാവിൽ വെള്ളമൂറുന്ന ഓണസദ്യയും ഏറെ കെങ്കേമം. ഉച്ചയ്‌ക്ക്ക് വീട്ടുകാർക്കൊപ്പമിരുന്ന് വിഭവസമൃദമായ സദ്യയാവും തിരുവോണനാളിൽ ഉണ്ടാകുക. വാഴയിലയിൽ വിളന്പിയ ഇഞ്ചിപുളിയും, അച്ചാറുകൾ പലവിധം, കാളൻ, ഓലൻ, പച്ചടി, കിച്ചടി, അവിയൽ, എരിശ്ശേരി, പഴംനുറുക്ക്, ശർക്കര വരട്ടി, പപ്പടം, പഴം, പായസം എന്നിങ്ങനെ ഓണസദ്യയിലെ പ്രധാന വിഭവങ്ങൾ.... പായസം തന്നെ പലവിധമുണ്ടാകും, പാലടയും, അടപ്രഥമനും, പരിപ്പുപായസവും ഇവയൊക്കെ പപ്പടം കൂട്ടിക്കുഴച്ച് കോരിക്കുടിയ്ക്കുന്പോൾ മനസ്സും വയറും ഒരുമിച്ച് നിറയും. ഓണസദ്യയൊരുക്കുന്നത് കാണാൻ തന്നെ നല്ല രസാണ്, പിന്നെ സദ്യ ഉണ്ണുന്പോഴുള്ള രസം പറയണോ... ഓണനാളുകളിൽ ബന്ധുക്കളുടെ വീടുകൾ സന്ദർശിക്കുന്നതും കുട്ടിക്കാലത്തെ ഓർമകളിലെ മധുരക്കാഴ്ചകളാണ്. വീട്ടുകാരൊത്തുചേർന്ന് തിരുവോണനാളിൽ ഒരുമേശയ്‌ക്ക് ചുറ്റുമിരുന്ന് ഓണസദ്യ കഴിയ്‌ക്കുന്നത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നല്ല നിമിഷങ്ങളാണ് പങ്കുവയ്ക്കുന്നത്. 
കാലമേറെ കടന്നുപോയി, കള്ളവും ചതിയുമില്ലാത്ത സന്പത്സമൃദ്ധിയും സാഹോദര്യവും തുളുന്പുന്ന നല്ലൊരു നാളെയെ കനവുകണ്ടു, വീടിനുള്ളിൽ പുതുതായി വാങ്ങിയ ഹോം തീയറ്ററിൽ തെളിഞ്ഞുവരുന്ന ഓണതുന്പിയെയും, തുന്പപ്പൂവിനെയും, ഓണസദ്യയും കണ്ട്, മാർബിളുകൾ വിരിച്ച വീട്ടുമുറ്റത്ത് പ്ലാസ്റ്റിക്ക് പൂക്കളങ്ങളൊരുക്കി, ഓർഡർ ചെയ്ത ഓണസദ്യയും ഉണ്ട് ഷോപ്പിങ്ങിനും സിനിമയ്‌ക്കുമായി ഇറങ്ങുന്പോൾ.... സമൃദ്ധിയുടെയും സാഹോദര്യത്തിന്റെയും നിറകതിരുകളും പൂക്കളും നിറഞ്ഞ വയലേലകളും, നാട്ടിടവഴികളും ഊഞ്ഞാലുകളും, ഓണസദ്യയും, ആർപ്പുവിളികളും എല്ലാം അന്യമാകുന്നതറിയാതെ ഇന്നിന്റെ ലോകം ഒരു ഇൻസ്റ്റന്റ് ജീവിതത്തിലേയ്‌ക്കുള്ള യാത്ര തുടരുകയാണ്.
മണ്ണിനെ നനയ്‌ക്കാതെ കർക്കിടകം പെയ്തൊഴിഞ്ഞപ്പോഴും, തൊടിയിലും മുറ്റത്തും ചിങ്ങമാസപുലരിയുടെ പുതുവട്ടം വന്നുവീണപ്പോഴും, പൂവിടാൻ മറന്ന മന്ദാരവും, തുന്പയും, ചെത്തിയുമെല്ലാം ഇന്നിന്റെ ഓണനാളുകളിലെ ഓർമ്മകളായപ്പോഴും, ഓണവെയിലേൽക്കാതെ ഓണത്തുന്പിയും പോയ്മറഞ്ഞപ്പോഴും, നാട്ടുമാഞ്ചില്ലമേൽ ഓണഞ്ഞാലുകെട്ടാതെ, ഒരു ഓണക്കാലംകൂടി കടന്നുപോകുന്പോൾ ഓർമ്മകളിലെങ്കിലും നല്ലൊരോണക്കാലം കണ്ട സംതൃപ്തിയിൽ നമുക്ക് ഓണമാഘോഷിക്കാം. 
=========================================================================================
അമൽദേവ്.പി.ഡി
=========================================================================================

amaldevpd@gmail.com
amaldevpd@yahoo.in

ചൂളം വിളിക്ക് കാതോർത്ത്


.................................................
നിന്റെചൂളം വിളിക്ക്
കാതോർത്തു,
നിന്റെ നീണ്ടുമെലിഞ്ഞ
ശരീരത്തിന്റെ
നഗ്നതയെ പുല്കാൻ
നിന്റെ വഴികളിൽ
നിനക്കു തടസ്സമാവാതെ
ഞാനെന്റെ ദേഹം എടുത്തുവച്ചു.
വഴിയിലൊരപരിചിതനെന്നോതി നീ
വിളിച്ച് കൂവിയനേരം,
നീയെനിക്ക്
പരിചിതയെന്നരുളി ഞാൻ നടന്നു,
ഉടലുകീറിപ്പിളർക്കുന്ന
ഉണർത്തുപാട്ടായി നിന്റെ
ഉടയാത്ത ശരീരമെന്നിലൂടെ
കടന്നുപോകുമ്പോഴും
ഞാനെന്റെ പ്രണയിനിയെ ചുംബിച്ചിരുന്നു.
ചോരചിന്തിയ ഉടലാകെ
വേഗമേറിയ നിന്റെ,
പ്രണയചക്രങ്ങൾ
കയറിയിറങ്ങിയപ്പോൾ
മങ്ങിയ വെട്ടത്തിലൊരു പെണ്ണ്
ഓടിമറയുന്നത് കണ്ടു.


......... അമൽദേവ്.പി.ഡി...............


മറന്നുവച്ച പ്രണയകാലം


........................................
തിളച്ചുമറിയുന്ന രക്തം
തിരിച്ചെന്നോട് ചോദിച്ചു
തണുത്ത പ്രണയകാലം
മറന്നുവച്ചതെവിടെ....?
വഴിവക്കിലെ വഴിവിളക്കിന്റെ ചോട്ടിൽ
തിരഞ്ഞു ഞാൻ ചെന്നിരുന്നു.
മുഷിഞ്ഞ ബാഗിനുള്ളിൽ
ഓർമ്മകളുടെ ചളിപുരണ്ട
ഒരു തൂവാല കണ്ടു...
വികൃതമായ അക്ഷരങ്ങളിൽ തീർത്ത
കനമേറിയ വാക്കുകൾ...!
എന്റെ മുഖം
നീ മറക്കുന്ന നിമിഷം
ഈ തൂവാല നോക്കുക,
രക്തരൂക്ഷിതമായ എന്റെ മുഖം
ഒരു നേർത്ത രേഖയാൽ
വരച്ചു ചേർത്തിട്ടുണ്ട്....
മറന്നുവെന്ന്
നീയോർക്കുന്ന നിമിഷം
നിനക്കാതൂവാലയിൽ
മുഖം ചേർക്കാം...
അപ്പോൾ, ഞാൻ
നിന്റെ ചുണ്ടിലൊരു ചുംബനമേകും
നിന്റെ കവിളിലൂടൊഴുകിയ
കണ്ണുനീരിൽ നനയും....
അന്നുനീയറിയും
തെരുവിലും ഇടവഴികളിലും
നീയാഴം തേടിയ കടൽ തീരത്തും
മറന്നുവച്ച
ആ തണുത്ത പ്രണയകാലം....
............................................
അമൽദേവ്.പി.ഡി
............................

2017, ജൂലൈ 3, തിങ്കളാഴ്‌ച

എന്തുരസം ഈ മഴയോർമ്മകൾ

................................


മഴയൊച്ച കേൾക്കുവാനെന്തു രസം !
മഴപ്പാട്ടു പാടുവാനെന്തു രസം !
മഴയിൽ നനയുവാനെന്തു രസം !
മഴനൃത്തമാടുവാനെന്തു രസം !

മഴയിൽ നിറയും പെരുവെള്ളച്ചാലിൽ
കളിയാടിനില്ക്കുവാനെന്തു രസം !
മഴതീർത്ത കുളിരിൽ മടിയോടെ മെല്ലേ
നിനവുകൾ നെയ്യുവാനെന്തു രസം !

പാടവരമ്പിലെ പുല്ക്കൊടിനാമ്പിലായ്
മഴമുത്തു ചാർത്തിയ മഴച്ചാറ്റലും,
തൊടിയിലെപ്പൂക്കളിൽ യൗവനം തൂവിയ
ഇടവത്തിൻ മഴമുല്ലമലരുകളും,
ഇടവഴിക്കോണിലെ മഴച്ചാലിനൊപ്പമായ്
തുഴയെറിഞ്ഞെത്തുംപൊടിമീനുകളും,
മഴപെയ്തമാനത്ത് ഏഴു നിറങ്ങളാൽ
മഴവില്ലു തീർക്കുന്ന സന്ധ്യകളും,
തോട്ടിൻകരയിലായ് പരൽമീൻകുരുന്നിനെ
നോക്കിയിരിക്കുംപൊൻമാനുകളും,
പെരുമഴ തീർക്കുന്ന മുറ്റത്തെക്കായലിൽ
കളിയോടമെറിയുന്ന കൗതുകവും,
തൊടിയിലെ പൊട്ടക്കുളത്തിലെത്തവളയെ
പിടികൂടുംകുട്ടിക്കുസൃതികളും.
മഴയ്ക്കൊപ്പമാകാശസ്വപ്നങ്ങളും പേറി,
മഴക്കാലമുത്സവമാക്കി ഞങ്ങൾ.
മഴയുടെ മധുരമാം ഓർമ്മകൾ തളിരിടും
മഴക്കാലമോർക്കുമ്പോഴെന്തു രസം...!

മഴനനഞ്ഞോടിവന്നെത്തുന്ന നേരത്ത്
തുടയിലായ് തരുമമ്മയീർക്കിൽപ്പഴം,
ചേമ്പിലത്താളിലായ് പൊടിമീൻകുരുന്നിനെ
കൊണ്ടുവന്നാലമ്മ തല്ലിടുന്നു,
മുറ്റത്തെത്തോപ്പിലെ മന്ദാരപ്പൂവിനെ
തൊട്ടാലുമമ്മ വഴക്കിടുന്നു,
പാടവരമ്പിലെ മുറിച്ചുണ്ടൻകൊക്കുമായ്
കളിയാടിയാലും വഴക്കിടുന്നു,
നഗ്നപാദങ്ങളാൽ മണ്ണിലൊന്നിറങ്ങിയാൽ
ചൂരലുമായമ്മയടുത്തുവരും,
മുറ്റത്തെത്തൈമാവിൻചോട്ടിലൊരിത്തിരി
നേരമിരിക്കുവാൻ പാടിലത്രേ !

മഴയൊച്ചകേൾക്കുമ്പോൾ മഴപ്പാട്ടു പാടാതെ
മഴയിൽ നനയാതെ മാറിനിന്നു.
മഴപെയ്തു, തൊടിയിലും പാടത്തും മുറ്റത്തും
മഴവില്ലുമേറെ വന്നുപോയി.
മഴയൊച്ച കേട്ടില്ല മഴപ്പാട്ടും പാടീല,
മഴനൃത്തമാടീല, മഴയിൽ നനഞ്ഞീല,
ഇളവെയിൽതോല്ക്കുമാ മഴച്ചാറ്റലുച്ചത്തിൽ
മഴപ്പാട്ടുപാടിവന്നെത്തിടുന്നു...

ഓർമ്മകൾ മെല്ലെ മഴയ്ക്കൊപ്പമായി
മധുവൂറും നോവായും പെയ്തിറങ്ങി.
മഴതന്നൊരോർമ്മയിൽ മധുരമാമോർമ്മയിൽ
നനഞ്ഞൊട്ടിനില്ക്കുവാനെന്തു രസം...!!


...... കവിത.......
എന്തുരസം ഈ മഴയോർമ്മകൾ..............
...... അമൽദേവ്.പി.ഡി.....................


amaldevpd@gmail.com

2017, ജൂൺ 29, വ്യാഴാഴ്‌ച

തൂലികയിലുണർന്ന താരകം

.............................................

ഉറക്കറയിൽ
ഇരുട്ടിന്റെ തൂലിക
ഉയിരാർക്കുന്നു.
നിശയുടെ മടിശ്ശീലയിൽ
സ്വപ്നമരാളങ്ങൾ
കണ്ണുനീർവാർക്കുന്നു.
കറുപ്പ് പടർന്ന
ആകാശത്തിന്റെ അതിരുകളിൽ
ഒരു രാജാവ് മിഴിതുറന്നിരുന്നു.

ആത്മമന്ത്രങ്ങളുരുവിട്ട്
ആർഭാടപൂർവ്വം
അരങ്ങുകളിൽ ആടിത്തീർത്ത
വേഷങ്ങളിൽ,
ഒറ്റപ്പെട്ടുപോയ ഒരുമുഖം
ചിതലെടുത്ത ഓർമ്മകളുമായി
സംഘട്ടനത്തിലായിരുന്നു.
ഉന്മാദത്തിന്റെ
ശേഷിച്ച ഇലയനക്കങ്ങളിൽ
ചെവിയോർത്ത്,
ലഹരിയുടെ കന്ദകമേറിവരുന്ന
അവളുടെ നീലച്ചനയനങ്ങളെ നോക്കി
ഞാനെന്റെ തൂലിക ചലിപ്പിച്ചു.

കത്തുന്ന കനലുകളൊന്നെടുത്തു
ഞാനെന്റെ ഹൃദയത്തിൽ
കോറിയിട്ട ഇഷ്ടം,
നീ കടംതന്ന
നീ തപസ്സുചെയ്തുണർത്തിയ
പ്രണയമായിരുന്നെന്ന്
ഞാൻ തിരിച്ചറിഞ്ഞു.

ആകാശത്തിന്റെ
ഇരുണ്ട ഇടനാഴികളിൽ
നീയെന്നമന്ത്രം
ചിരിതൂകി നിന്നപ്പോഴും,
ഇരുട്ടറയിൽ തള്ളിയ സ്വപ്നങ്ങളുമായി
കവിതകൾ പങ്കുവച്ചു
ഞാനെന്റെ സ്വർഗ്ഗം തീർത്തു.
അടരില്ലെന്ന നിന്റെ
വാക്കിന്റെ കനത്തിൽ
അരികോളമകലാതെ
ചേർന്നിരുന്നപ്പോഴും
പറയാതെ പോയൊരുകാര്യം,
ചിരിതൂകിഞാനൊരുന്നാളീ-
ആകാശവീഥിയിലലയുമ്പോൾ
മിഴിതുറന്നെന്നെ നോക്കുന്ന
നക്ഷത്രമാകുമന്നുനീ...


.....അമൽദേവ്.പി.ഡി.............
..... തൂലികയിലുണർന്ന താരകം.......

amaldevpd@gmail.com

2017, ജൂൺ 24, ശനിയാഴ്‌ച

അന്ത്യയാത്ര

....................

യാത്രാമൊഴിച്ചൊല്ലിക്കഴിഞ്ഞാലും
എനിക്കുകൂട്ടായെന്റെ അന്ത്യയാത്രയിൽ
എന്റെ കുഴിമാടംവരെ നീയുണ്ടാവണം,
നമുക്കുകൈകൾ കോർത്ത്
ആദ്യപ്രണയത്തിന്റെ രക്തസാക്ഷികളെപോലെ
നടന്നുപോകാം....

വഴിയരികിലെ ഇലകൾകൊഴിഞ്ഞ
ആൽമരച്ചോട്ടിലിരുന്ന്
നമുക്കൊരിക്കൽക്കൂടി ഹൃദയം
പങ്കുവയ്ക്കാം..
പ്രണയോപഹാരമായി നീയെനിക്ക്
ഒരുചുവന്ന ചെമ്പരത്തിപ്പൂവു നല്കണം,
നീയെന്നിൽ ചാർത്തിയ
ഭ്രാന്തനെന്നതൂവലാണു നിന്റെ
പ്രണയോപഹാരമെന്ന് നീയറിയുമല്ലോ,
ഞാനതിന്നേറെ ഇഷ്ടപ്പെടുന്നു.
ഞാനതിന്റെ ഇതളുകൾ
ഹൃദയത്തിലും ശിരസ്സിലുമായി ചൂടാം...

ഞാൻ നിനക്ക് തരുന്നത്
എന്റെ ഹൃദയമാകും,
ഇനിയും മരിക്കാതെ
ഉറഞ്ഞുപോയ പ്രണയത്തിന്റെ
ശേഷിപ്പുകളടങ്ങിയ
ഒരു ചുവന്നഹൃദയം...

വരൂ... നമുക്കൊന്നിച്ച് നടക്കാം
ഈതെരുവുവീഥികളിലൂടെ
ആദ്യാനുരാഗികളായി...

ഒടുവിൽ എന്റെ കുഴിമാടത്തിന്റെ
വാതില്ക്കൽനിന്നു നീ
അന്ത്യയാത്രചൊല്ലി കൊണ്ട്
ഒരു പിടിമണ്ണെന്റെ ഹൃദയത്തിലേക്ക് പകരുമ്പോൾ,
നിന്റെ മറുകൈയ്യിൽ എന്റെ ഹൃദയവും കരുതണം.
പ്രണയിച്ചുകൊതിതീരാത്ത ഭ്രാന്തന്റെ
നെഞ്ചുതുരന്നെടുത്ത ചുവന്നഹൃദയം....


...... (കവിത )... അന്ത്യയാത്ര.......
...... അമൽദേവ്.പി.ഡി.................


amaldevpd@gmail.com

2017, ജൂൺ 16, വെള്ളിയാഴ്‌ച

കാമുകി


.............

ആദ്യമഴയിൽ
മുളപൊട്ടിയ പുല്ക്കൊടി.
നനഞ്ഞ ഭൂമിയുടെ
മാറിലേക്ക്
വേരുകളാഴ്ത്തിയ
തൈമരം.

ക്ലാസ് മുറിയുടെ
ഉത്സവച്ഛായയിൽ
ഒളികണ്ണിനാൽ
നോട്ടമെറിഞ്ഞവൾ.
ഇവഴിയിലെ
ചെറുമഴച്ചാറ്റലിൽ
പങ്കുവച്ച
മാമ്പഴക്കൊതിയുണ്ടവൾ.

വക്കുപൊട്ടിയ
ചിന്തകളുമായി
കലഹിക്കുന്ന
സ്ത്രീജന്മം.
കുടുംബിനിയാകാൻ
വെമ്പുന്ന
പെൺമനസ്സ്.

കാലം
കരുതിവച്ച,
വാർദ്ധക്യത്തിന്റെ
ചുളിവുകൾ വീണവൾ.
മാതൃത്വം
ഭാരമാവാതെ
പ്രണയത്തിന്റെ
രതിസുഖം
പകരുന്നവൾ.

ആറടിമണ്ണിൽ
ഞാനുറങ്ങാൻ തുടങ്ങവേ
ഓർമ്മയിലെ
മധുരംകിനിഞ്ഞ്
പൊട്ടിച്ചിരിച്ചവൾ.
ആരുമേയില്ലാതെ
ഏകയായിരുന്നപ്പോൾ
ഭ്രാന്തിയെന്നാരോ
കളിപ്പേര് ചൊല്ലിയവൾ.

....... കാമുകി.....
....... അമൽദേവ്.പി.ഡി.....

amaldevpd@gmail.com

കടം വാങ്ങിയ പ്രണയം


.....................................


നഗരത്തിരക്കിലെ
നിമിഷവേഗങ്ങളിൽ നിലയുറപ്പിച്ച
എന്റെ നിഴലിനുകൂട്ടായ്,
ഒരു ഔദാര്യംകണക്കെ
എനിക്കു വച്ചുനീട്ടിയ നിന്റെ പ്രണയം;
എനിക്കാവശ്യമില്ല.

പരന്നൊഴുകുന്ന ഈ
ഭൂമിയും ആകാശവുമടക്കം
പ്രപഞ്ചത്തിലെ സർവ്വതിനും
ഞാനൊരു കടക്കാരനാണ്...

ചുട്ടുപൊള്ളുന്ന വെയിലേറ്റ്
അതിന്റെ വേദനയിൽ എന്റെ
ഹൃദയം തിളച്ചുമറിയുന്നത് നീയറിയുന്നെങ്കിൽ,
നിനക്കതിൽ വേദനയുണ്ടെങ്കിൽ;
നിന്റെ തണുത്ത ഹൃദയത്തിൽ നിന്ന്
ഒരുപിടി രക്തമെനിക്ക്
കടമായി പകർന്നുതരണം.
അതെന്റെ ശരീരത്തിൽപ്പടർന്ന്
ശാന്തമാവട്ടെ എന്റെ ഹൃദയം...

കത്തുന്നചൂടിലും
കനംവച്ച മോഹങ്ങളുരുകി
എന്റെ ഹൃദയത്തിന്റെ
മലിനമാകാത്ത ഓടകളിലൂടെ
അലസമൊഴുകിയൊഴുകി നിന്റെ
തണുത്തുമരവിച്ച ഹൃദത്തിലേക്കുള്ള
തടിച്ചഞരമ്പുകളിലൂടെ
ഇളംചൂടുപകർന്ന്
ഞാൻ നിനക്ക് തരും
നീ കടംതന്ന പ്രണയം,
ഒരിറ്റുപോലും ബാക്കിയില്ലാതെ....

പകലിരമ്പങ്ങൾക്കിടയിൽ
തെറ്റിപ്പെയ്ത മഴയിൽ
നഗരവേഗത്തിന്റെ ഇരുണ്ട ഇടനാഴിയിൽ
നമുക്കൊന്നിച്ചിരുന്നു പങ്കുവയ്ക്കാം,
കടംവാങ്ങലുകളുടെ
കവിതകുറിച്ച മുദ്രപത്രങ്ങളിൽ
ഒപ്പുവയ്ക്കാം....


............ അമൽദേവ്.പി.ഡി..........
............ കടം വാങ്ങിയ പ്രണയം.........


amaldevpd@gmail.com

2017, ജൂൺ 12, തിങ്കളാഴ്‌ച

ഒരുരക്തപുഷ്പം വിടരുന്നതും കാത്ത്

............................................................



ഒരു രക്തപുഷ്പം വിടരുന്നതുംകാത്ത്
കാടകങ്ങളിലെ
കനത്ത പച്ചപ്പിൽ
ഇടതൂർന്ന
മഴനാരുകൾക്കിടയിൽ
മൗനമായലയുന്ന
കാറ്റിനൊപ്പം കൂട്ടുകൂടി;
കാലമേറെയായി കാത്തിരുന്നു.
മുളപൊട്ടിവിടരുന്ന
ഇതളുകളെ നോക്കി,
മഴയും വെയിലുമേറ്റ്
മണ്ണിലാഴത്തിൽ വേരുറച്ചുപോയ്..

നിത്യതയുടെ ഹരിതാഭയിൽ
ഒരു രക്തപുഷ്പം
എനിക്കായ് വിടരുന്നതുംകാത്ത്
യുഗങ്ങളായ്
ഞാൻ നില്പു...

വെയിൽച്ചില്ലകളറ്റ
വന്യതയുടെ
ഇടുങ്ങിയ ഇടനാഴികളിൽ,
പ്രണയത്തിന്റെ
രക്തവർണ്ണം ചാലിച്ചെഴുതിയ
ഇതളുകളുമായി
ആദ്യാനുരാഗത്തിന്റെ
തികഞ്ഞ നാണത്തോടെ
അവൾ വിടർന്നു...

മഴയുടെ അതിലാളനയിൽ
കുളിച്ചൊരുങ്ങിയവൾ
നാണത്തിൻ പട്ടുചേലയണിഞ്ഞ്
വെള്ളിനൂലിഴകൾ നെയ്ത,
വെയിൽവളകളിട്ടൊരുങ്ങിനിന്നു.

മണ്ണിലാഴ്ന്ന കൈകളാൽ
മന്ദമവളുമായ് കൈകോർത്ത് ഞാൻ,
പറയാൻ കൊതിച്ചതായിരമായിരം
കാര്യങ്ങൾ മധുരമായ് കാതിലോതി.

കാത്തിരുന്നു യുഗങ്ങളായ്,
കാടകങ്ങളിൽ നിന്നെ ഞാൻ
കാത്തുവച്ചു നിനക്കായ്
ഈ കാടും പുഴയും മലകളും
പൂക്കളും ഇലകളും കായ്കളുമായ്
നിന്നെ തലോടുമിളംകാറ്റുമൊക്കെ;
നിനക്കുള്ളതാമെന്റെ സമ്മാനങ്ങൾ.

ചെഞ്ചോരനിറമുള്ള ഇതളുകളാൽ
സുന്ദരരൂപിണിയായ സന്ധ്യേ,
എന്റെ ഹൃദയത്തിൻനിറമുള്ള നിൻമേനിയിൽ
നിറയുമെൻ പ്രണയത്തിൻ ഗന്ധമെല്ലാം...


.......... അമൽദേവ്.പി.ഡി........................


amaldevpd@gmail.com

2017, ജൂൺ 8, വ്യാഴാഴ്‌ച

മഴനനഞ്ഞവളൊരുകുടം വെള്ളവുമായ്

..............................................................



മഴനനഞ്ഞവളൊരുകുടം വെള്ളവുമായ്
..............................................................

നീലജലാശയത്തിലൊരു വെൺ-
ചന്ദ്രിക താമരതോണി തുഴഞ്ഞെത്തവേ,
നിറകുടം അരയിലൊതുക്കി
ഇടംകൈയാഞ്ഞുതുഴഞ്ഞെൻ ചന്ദ്രികയാളൊരു -
പുതുമഴനനഞ്ഞിളവെയിൽ കൊണ്ടും നടന്നുവന്നു.

മാനം കറുക്കും മഴമേഘമീ തെന്നലിൽ
മാറാപ്പുമായൊഴുകിയാകാശവീഥിയിൽ
മന്ദംമന്ദമായ് മൗനത്തിൻചിറകൊടിച്ചുച്ചത്തി -
ലാർപ്പുവിളികൾ മുഴക്കിയും
വെയിൽബാണമേറ്റന്തരം പൊള്ളീടുമീ,
ഭൂമിതൻ സ്വർണ്ണവർണ്ണചിത്രമെഴുതിയ
നാട്ടിടവഴിയോരത്തെ വയസ്സൻമാവിന്റെ,
ഒട്ടുനാളായുള്ളൊരാ, ദാഹമകറ്റീടുവാൻ
പെയ്തിറങ്ങിയൊരിടവപ്പാതിതന്നാർത്തനാദം
കേട്ടുകൊണ്ടുച്ചത്തിൽ വിളിച്ചോതിയെൻപാതിയും,
മഴതുടങ്ങീ മരങ്ങളും ചെടികളും വേലിക്കലെ ചെത്തിയും
ചെറുമഷിത്തണ്ടും മുളങ്കൂട്ടവുമരയാൽക്കൊമ്പും
നായ്ക്കളുമാടുമാഞ്ചില്ലയേറുമണ്ണാനും കിളികളും
ഇനി പച്ചയാം ഭൂമിതൻ ഹൃത്തടത്തിലൂർന്നിടം
കൊള്ളുംമഴവെള്ളമാർത്തിയോടെ പങ്കിട്ടു,

പിന്നെയുമീ ദുർവ്വിധിയോരോകുടംവെള്ളമേറെ ചുമന്നു,
ഞാൻ വന്നോരോദിനവുമായെത്രയാശ്വാസമീ മഴ.
പെയ്തൊഴിയാതെന്നിലേക്കാഴ്ന്നിറങ്ങട്ടെ;
എന്നുമീ ജീവതീർത്ഥത്തിനൊപ്പമാനന്ദമർന്നിരിപ്പൂ...

......... അമൽദേവ്.പി.ഡി........................

amaldevpd@gmail.com
http://www.facebook.com/amaldevpd
http://www.facebook.com/blankpage.entekavithakal




ഒടുവിലെന്നാശകൾ പൂക്കുംനിലാവത്ത്


.............................................................



ഒടുവിലെന്നാശകൾ പൂക്കുംനിലാവത്ത്
പുതുമഴതേടിയിറങ്ങിഞാനും
പുതിയൊരുപാട്ടിന്റെ വരികളിൽഞാനന്ന്
വെറുതെയായ് വീണുപിടഞ്ഞിരുന്നു,

പതിയെയൊരായിരം താരകളെന്നിലേ-
ക്കെന്തിനോനോട്ടമെറിഞ്ഞിരുന്നു,
ഒടുവിലെന്നാശകൾ പൂക്കുംനിലാവത്ത്
ഏകനായ് ഞാനന്നലഞ്ഞനേരം...

നീലനിലാവിന്റെ നീർമണിമുത്തുകൾ
നീളുന്നനിശയുടെ വനവീചിയിൽ
വിരഹരാഗപ്രേമഋതുഭംഗികൾ കോർക്കു-
മാതിരപ്പൂമ്പൊടിചന്തമോടെ...

നീളെപ്പരന്നുപരന്നൊഴുകുന്ന ഗംഗയാം
നശീദിനിതൻഹൃദയരേണുവിൽ നാം,
നീന്തിതുടിച്ചുകൊണ്ടോമലേ നിശാതന്ത്രിയിൽ
ഭാവാർദ്രമാം രാഗങ്ങളാലപിപ്പൂ...

ഹൃദ്യമാമനുരാഗഗീതികളാലൊരു
നിത്യമാമനുഭൂതി പകർന്നുനൽകി,
മന്ദമെന്നരികിൽനിന്നകലേക്കു മറയുവാൻ
എന്തിനെൻകാമുകി നീകൊതിപ്പൂ.

പിരിയുവാൻവെമ്പുന്ന സ്വപ്നവേഗങ്ങളാ-
മറവിയിലൊരുമഞ്ഞുതുള്ളിപോലെ,
രാത്രിതൻഭാവനാലോകത്തുവന്നവൾ
രാഗാർദ്രമായ് പ്രേമോപഹാരമായി....

ഒടുവിലെന്നാശകൾ പൂക്കുംനിലാവത്ത്
ഏകനായ് ഞാനന്നലഞ്ഞനേരം
പഴയൊരുപാട്ടിന്റെ വരികളാലവളൊരു,
മധുരമാമനുരാഗം പകർന്നുതന്നു....


................. അമൽദേവ്.പി.ഡി................


amaldevpd@gmail.com

2017, ജൂൺ 5, തിങ്കളാഴ്‌ച

വരദാനം 🌳

------------

അമ്മേ, ഭൂമിദേവി...
നിനക്ക് തണലേകാൻ
നിന്റെ സ്വപ്നങ്ങൾക്ക് തണൽ വിരിക്കാൻ
നിന്റെ പ്രാർത്ഥനകൾ സാർത്ഥകമാക്കുവാൻ
ഞാനിതാ പിറന്നിരിക്കുന്നു...

കൊരവള്ളി വരണ്ടുണങ്ങിയ
ഉഗ്രതാപത്തിന്റെ കനൽവഴികളിൽ
നീ സഹിച്ച ത്യാഗങ്ങൾ,
ആയുസ്സിന്റെ കണക്കുപുസ്തകത്തിൽ.
അമ്മേ...
നിന്റെ നാളുകളെണ്ണപ്പെട്ടപ്പോഴും
ഒരുതുള്ളി കണ്ണുനീർവാർക്കാതെ
മക്കളെ നീകാത്തുവന്നു...

ഇന്നിതാ നിനക്ക് ലാളിക്കുവാനും
പാലൂട്ടുവാനും, താരാട്ടുപാടിയുറക്കിടാനും
'ഒരുമകൻ'കൂടി പിറന്നിരിക്കുന്നു...

വളരുകയാണ് ഞാൻ
എന്റെകാലുകളാകുന്ന വേരുകൾ
മാതൃഹൃദയം തുരന്ന്
ആഴങ്ങളിൽ സുരക്ഷിതമാണ്...
എന്റെ കൈകൾ
ഇലകളും പൂക്കളും കായ്കളുമായി
ഭൂമിക്ക് തണലേകാനൊരുങ്ങുന്നു,
ഭൂമിയുടെ ദാഹമകറ്റാനൊരുങ്ങുന്നു...

എനിക്ക് വേദനിക്കുന്നമ്മേ....

എന്റെ കൈകൾ ആരോമുറിച്ചെടുത്തു.
എന്നിലെ നിനക്ക് തണലേകിയ
ഇലകൾ, പൂക്കൾ, കായ്കൾ...
ഞാനിന്നൊരു ഭാരമായോ,
എന്റെരക്തമിതാ ഒഴുകുന്നു,
ദേഹം നിറയെ മഴുവിനാലേറ്റ മുറിപ്പാടുകളാണ്.
അടിവയറ്റിലേക്ക് തുളച്ചുകയറിയ
മൂർച്ചയേറിയ മഴു വിലപിക്കുന്നുണ്ട്,
എന്തിനീക്രൂരത...

ഞാൻ പോകുകയാണ്
ഇനിയൊരു മഴയ്ക്കായ് കാത്തുനില്ക്കാതെ
ഇനിയൊരു വെയിലിലും തണലേകാവാതെ
പൂ ചൂടാനിനി ഇലകളോ ചില്ലകളോ ഇല്ല
അവസാനവേരും അറ്റുപോയി
ഇനിയില്ല ഭൂമിതൻമാറുപിളർന്നൊരു
മരമായ് തണലായ് സ്വപ്നമായ് തീരുവാൻ...

-----വരദാനം--- അമൽദേവ്.പി.ഡി ---------

amaldevpd@gmail.com
http://www.facebook.com/amaldevpd

2017, മേയ് 31, ബുധനാഴ്‌ച

ഗായത്രീമാധവം


........................

ഗായത്രീമാധവം❤
........................

🌧 "പതിവ് തെറ്റിപ്പെയ്യുന്ന മഴയോട് വഴക്കിട്ടായിരുന്നു അമ്മ വീട്ടിലേക്ക് കയറി വന്നത്.

മാധവാ.... ക്ഷേത്രത്തിൽ പോകേണ്ടത് മറന്നുവോ..... നീ..... ?

    ഉമ്മറത്തിണ്ണയിൽ കാലിന്മേൽ കാലും വച്ചിരുന്ന് നേരം സന്ധ്യയായതറിയാതെ പകൽസ്വപ്നങ്ങൾ മാറിമാറികണ്ട്, അവയൊക്കെ അടവച്ചുവിരിയിക്കാനുള്ള തത്രപ്പാടിലായിരുന്ന എന്റെ തലയ്ക്ക് നല്ലൊരു കിഴുക്കു തന്ന് അമ്മ പറഞ്ഞപ്പോഴാണ് അമ്പലത്തിൽ പോയി രാവിലത്തെ പൂജയുടെ പ്രസാദം വാങ്ങേണ്ട കാര്യം ഓർത്തത്. പിന്നെ ചാടിപ്പിടഞ്ഞെഴുന്നേറ്റ് കുളിയും കഴിഞ്ഞ് ഒരുപിടി ഭസ്മവും നെറ്റിയിൽ വാരിത്തേച്ച് ഇറങ്ങി. മഴ അപ്പോഴേക്കും കുറഞ്ഞതുകൊണ്ടാവാം കുട എടുക്കണ്ടാന്നുവച്ചത്."

   വീടിനോടുചേർന്നുള്ള ഇടവഴി കഴിഞ്ഞ് മെയിൻറോഡിലൂടെ കുറച്ച് വേഗത്തിൽത്തന്നെ നടന്നായിരുന്നു അമ്പലത്തിലേക്ക് പോയത്.

   ഇടവഴികളും മെയിൻറോഡും പിന്നിട്ട് അമ്പലനടവഴിയിലേയ്ക്ക് കയറുമ്പോൾ എപ്പോഴും ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളുടെ വേലിയേറ്റമായിരിക്കും. കുട്ടിക്കാലംതൊട്ടേ ഇവിടുത്തെ അമ്പലക്കുളത്തിലും, കല്പടവുകളിലും, അരയാൽച്ചോട്ടിലുമെല്ലാം ഞങ്ങൾ ഓടിക്കളിച്ചിരുന്നത് ഇന്നലെ കഴിഞ്ഞപോലെയായിരുന്നു. എന്നും രാവിലെ ഞാനും സ്നേഹിതരും അമ്പലക്കുളത്തിൽ കുളിക്കാൻ വരുമായിരുന്നു, അതിരാവിലെ വന്നിട്ടും മണിക്കൂറുകളോളം നീന്തിക്കളിച്ചിട്ടേ ഞങ്ങൾ തൊഴാൻ ക്ഷേത്രനടയിലേക്കെത്തുകയുള്ളു. അപ്പോഴേക്കും വീട്ടിലെ പെണ്ണുങ്ങൾ തൊഴുത് തിരിച്ച് വീട്ടിലെത്തീട്ടുണ്ടാകും.

   വാഴയില ചീന്തിയെടുത്ത് കഴുകി, അതിൽ പാലപ്പൂവും, നാട്ടുചെത്തിയും തുളസിയുമൊക്കെയായി ഞാനും എന്റെ സഹോദരിയും അയൽവക്കത്തെ ചങ്ങാതിക്കൂട്ടവും പതിവായി അമ്പലത്തിലേക്ക് പോകുന്ന കാഴ്ച ഇന്നും ഉള്ളിന്റെയുള്ളിൽ കെടാവിളക്ക്പോലെ തിളങ്ങിനില്ക്കുന്നു.

    വർഷങ്ങൾ ഏറെ കഴിഞ്ഞു. പഠനം കഴിഞ്ഞ് ഉദ്യോഗമൊക്കെ നേടി,  ചങ്ങാതിമാരും പലരും പലയിടങ്ങളിലായി ജീവിതം കരുപിടിപ്പിക്കുന്നതിനുള്ള തിരക്കിലായി. തിരക്കിട്ട ജീവിതയാത്രയിൽ, വിധിയെന്നപോലെ ദേശങ്ങളും രാജ്യങ്ങളുംതന്നെ മാറിമാറിയുള്ള യാത്രകൾ. തിരികെ വരാത്ത പഴയ നാളുകൾ, പതിവുകൾ, പ്രണയം, എല്ലാംതന്നെ ഓർമ്മകളുടെ ചില്ലുകൂട്ടിൽ സുഖനിദ്രതേടി.

    ഓർമ്മകൾ തളിരിട്ട നാട്ടിടവഴികളിലും, അമ്പലക്കൽപ്പടവുകളിലും കണ്ടുമുട്ടിയ ഒരു പാവാടക്കാരിയുടെ ഗന്ധം, ചിലപ്പോഴൊക്കെ കേട്ടറിഞ്ഞ അവളുടെ കൊലുസ്സിന്റെ ശബ്ദം, അവളുടെ മുടിയഴക്..... ഗതകാലസ്മരണകളിരമ്പി ഓർമ്മകളുടെ ഞാവൽപ്പഴങ്ങൾ പെറുക്കി ഞാൻ രുചിച്ചുനോക്കി....

    വർഷം ഏറെക്കഴിഞ്ഞു, ഈ നാട്ടിടവഴികളും, നടവഴികളും പിന്നിട്ട് വയൽവരമ്പിലൂടെയൊക്കെ നടന്നിട്ട്. മറവിയുടെ ഇരുണ്ട അകത്തളങ്ങളിലേക്ക് ആ പഴയ നല്ലകാലം ചുരുണ്ടുകൂടുന്നതിന് മുൻപ് ഒരിക്കൽക്കൂടെ ആ മധുരം നിറഞ്ഞ നല്ലകാലത്തിന്റെ സ്മരണകൾ നുകരാൻ ദൈവം തുറന്നിട്ട വഴിയാകാം ഈയൊരു വിശ്രമകാലം... ഒരു തുടർച്ചയെന്നോണം ആ പഴയോർമ്മകളിൽ മുങ്ങിനിവരുമ്പോൾ ഒരു ആനന്ദം എന്നെ വരിഞ്ഞുമുറുകുന്നുണ്ട്.

   ഒർമ്മകൾ വരച്ചിട്ട ക്ഷേത്രക്കുളമിന്ന് അനക്കംതട്ടാതെകിടന്ന്, തന്റെ പ്രതാഭകാലത്തെക്കുറിച്ചോർത്തുകിടന്ന് എണ്ണ വറ്റിയ മൺചിരാത്പോലെ, കാലുകഴുകാൻ ഒരുതുള്ളി വെള്ളമില്ലാതെ വരണ്ടുണങ്ങിക്കിടക്കുന്നു. പുതുക്കിപ്പണിത കുളക്കല്പടവുകളിൽനിന്ന് ചെങ്കല്ലിന്റേയും, ഭസ്മത്തിന്റെയും NO:1 സോപ്പിന്റെയും മണമൊക്കെ അകന്നുപോയി. അമ്പലപ്പറമ്പിലെ പാലമരവും, തെച്ചിയുമെല്ലാം എവിടെയോ പോയ് മറഞ്ഞു.

    ദീപാരാധന കഴിയാതെ പ്രസാദം കിട്ടില്ല എന്ന നമ്പൂതിരിയുടെ പ്രതികരണത്താൽ, കാത്തുനില്ക്കുമ്പോഴായിരുന്നു ആ പഴയ പാവാടക്കാരിയുടെ വരവ്. ഉള്ളിൽ ആ വരവ് പ്രതീക്ഷിച്ചിരുന്നപോലെ,...

   "ക്ഷേത്രക്കുളത്തിൽ മണിക്കൂറുകളോളം നിന്തുന്നതിന്റെ രഹസ്യങ്ങളിൽ ഒന്നിവളാണ്. കുളത്തിൽ നീന്താനിറങ്ങിയാൽ വൈകികയറുന്നതിൽ ഒരു കാരണം ഗായത്രിയായിരുന്നു, എന്നും രാവിടെ എട്ടുമണിയോടടുക്കുമ്പോൾ ചുവന്നതും മഞ്ഞ കലർന്നതുമായ പട്ടുപാവാടയുമണിഞ്ഞ്, ഈറൻ മറാത്ത മുടിയിൽ തുളസിയും ചെത്തിയും തിരുകിവച്ച് ക്ഷേത്രപ്പടവുകളേറുന്ന ഒരു നാടൻപെൺകുട്ടി. അവളെ കാണുന്നതിനായി ഞങ്ങൾ ചങ്ങാതിമാർ മിക്കവാറും ദിനങ്ങളും ക്ഷേത്രദർശനവും പതിവാക്കിയിരുന്നു. എന്തുകൊണ്ടോ അക്കാലങ്ങളിൽ കണ്ണനോടുള്ള ഇഷ്ടം എനിക്കും കൂടിവന്നു."

   നീലക്കരയോടുകൂടിയ തൂവെള്ള  സാരിയുടുത്തായിരുന്നു അവളുടെ വരവ്, വലതുകൈയിലെ ചെമ്പുതളികയിൽ അരളിപൂവും, ചെമ്പകവും, തുളസിയും ചെത്തിയും, എണ്ണയും കരുതിയിരുന്നു. ഇടത്തെ കൈയിൽ അവളോടൊട്ടിച്ചേർന്നുനടക്കുന്ന ചെറുകരിമണിവളകളിട്ട ഒരു കൊച്ചുസുന്ദരിയും....

   ദീപാരാധനയ്ക്കുള്ള സമയമായതിനാൽ വളരെ വേഗംതന്നെ അവൾ ക്ഷേത്രത്തിനകത്തു കയറി. ക്ഷേത്രപ്പടിതൊട്ട് നെറുകയിൽ വയ്ക്കുന്നതിനിടെ മുഖം ചെരിച്ചവളെനിക്ക് ഒരു ചെറുപുഞ്ചിരിയേകി. പുഷ്പങ്ങൾ നടയിൽ വച്ച്, കൈകൂപ്പി കണ്ണടച്ചവൾ കണ്ണനെ തൊഴുതുനിന്നു...

   "ഓർമ്മകൾ എന്നെയുംകൊണ്ട് പിന്നെയും പറന്നുയർന്നു. ചെമ്പകപ്പൂവിന്റ ഗന്ധമായിരുന്നു അവൾക്ക്, താമരയിതളിന്റെ നൈർമല്യമായിരുന്നു അവളുടെ കവിളുകൾക്ക്, ഒരായിരം സൂര്യചന്ദ്രന്മാർ ജ്വലിച്ചുനില്ക്കുമായിരുന്നു അവളുടെ കണ്ണുകളിൽ.... തൻപ്രാണനാഥനോട് മനമുരുകി പ്രാർത്ഥിച്ചുനില്ക്കുന്ന ഗായത്രി എന്നും എനിക്കൊരാവേശമായിരുന്നു. അവളിൽ ഞാനെന്റെ പ്രണയപുഷ്പങ്ങളർപ്പിച്ചപ്പോഴും പ്രാർത്ഥന തുടരുകയായിരുന്നു അവൾ....."

     ണിം... ണീം... ണീം....

     "ദീപാരാധന കഴിഞ്ഞ് അമ്മ പറഞ്ഞ പ്രസാദവും വാങ്ങി ആ കുഞ്ഞിക്കരി മണിവളകളിട്ട കൈകളെ ചേർത്തുപിടിച്ച്  അവളെന്റെ മുൻപിൽ വന്നു. കൊച്ചുസുന്ദരിയെ എന്റെ കൈയിലേക്കു തന്ന്, തളികയിലെ പ്രസാദത്തിൽനിന്നും ചെമന്ന കുറിയെന്റെ നെറ്റിയിൽ ചാർത്തിയവൾ, ചെറുചിരിയോടെ പറഞ്ഞു... 💐
ഗായത്രീമാധവം..❤

-------------- അമൽദേവ്.പി.ഡി------------------------

amaldevpd@gmail.com

2017, മേയ് 29, തിങ്കളാഴ്‌ച

കാണാക്കടൽ



--------------



നിദ്രയിലായിരുന്നിന്നു ഞാനോമലേ
നീന്തുന്നതെന്നുമീക്കടലാഴ മറിയാതെ
കൺതുറന്നന്നു ഞാൻ നോക്കിയനേരത്ത്
കാണാക്കടൽക്കരെ നീവന്നു നില്പതും.


മങ്ങിയക്കാഴ്ച്ചയിൽ നിന്മുഖമത്രയും
പാതിമുറിഞ്ഞൊരാ ചന്ദ്രബിംബംപോലെ,
കൺപാർത്തു നീയന്നുതിരകളെ പുല്കിയൊരു
തീരാവ്യഥയായി നിശ്ചലം താണുപോയ്.


തിരയിളക്കിപ്പായും സാന്ധ്യമേഘങ്ങളും
ചിറകടിച്ചുയരുന്ന രാക്കിളിക്കൂട്ടവും
തേടുന്നൊരാനന്ദ, വീചിയിലൂടെയായ്
മൗനമായ് മെല്ലെപ്പറന്നു പറന്നുപോയ്.

ഉപ്പുകാറ്റേറ്റുപിടയുന്ന മൗനങ്ങൾ
ഉടയുന്നു കാർമേഘത്തൊട്ടിലിലാകെവേ
ആഴിതന്നാഴങ്ങളിലാഴ്ന്നു ചെന്നാരോ,
ആർദ്രമായ് ചൊല്ലിയ കവിതപോലെന്നുമേ...


തീരത്തണഞ്ഞ മണൽത്തരിപ്പുറ്റിലെൻ
തീരാമോഹങ്ങളും നിദ്രയിലാണ്ടുപോയ്.
തിരകളെപ്പുൽകിഞാൻ മന്ദം നടക്കവേ
മണലിലെൻകാല്പ്പാടു മായ്‌ക്കുന്നു കാലവും.


കാത്തിരിപ്പിൻ കടലാഴങ്ങളിലാരോ
കാത്തുവച്ചു ള്ളൊരാ താരാഗണങ്ങളെ
തൊട്ടുതലോടുന്ന മോഹങ്ങളുംപേറി
വിണ്ണിലൊരമ്പിളി ചിരിതൂകി നിൽക്കവേ.


മണ്ണിതിൽ നൊന്തുപിടയും മനസ്സുമായ്
കണ്ണുനീർതൂകിയിത്തീരം കവർന്നു ഞാൻ
മൗനമായ് ജന്മജന്മാന്തരങ്ങളിൽ കാത്തി-
രുന്നീക്കടലാഴങ്ങളിലേകനായ്..



------------ അമൽദേവ്.പി.ഡി. -----
amaldevpd@gmail.com
http://www.facebook.com/amaldevpd

2017, ഏപ്രിൽ 30, ഞായറാഴ്‌ച

ലോക തൊഴിലാളിദിനം

        ''ദിനപ്രതിയെന്നോണം നേരവും കാലവുമില്ലാതെ - രാത്രിയും പകലെന്നുമില്ലാതെ, എല്ലുമുറിയെ പണിയെടുത്തിരുന്ന സമൂഹത്തിലെ അടിസ്ഥാന - ജനവിഭാഗങ്ങളുടെ ചോരനീരിറക്കിയ അദ്ധ്വാനത്തിന് വിലകല്പിക്കാത്ത മുതലാളിത്ത ദാർഷ്ട്യത്തിനെതിരേ  കൊടിപിടിക്കാനും ഇൻക്വിലാബ് വിളിക്കാനും തൊഴിലാളികൾ പഠിച്ചത് അവർക്കും അവകാശങ്ങളും നീതിയും ഓകേ ഉണ്ടെന്നുള്ള തിരിച്ചറിവിലൂടെയാണ്.''

        ജോലി സമയം ഒരു നിശ്ചിത സമയക്രമത്തിൽ സ്ഥിരപ്പെടുത്താനും, കൂലിവർദ്ധനവിനും, തൊഴിലിൽ തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനുമായി  അന്നു തൊട്ടേ പല രാഷ്ട്രീയ - സാമൂഹ്യ - സാംസ്ക്കാരിക സംഘടനകളുടെ നേതൃത്വത്തിൽ മുതലാളിത്തമൂരാച്ചികൾക്കെതിരെ ഉരുക്കുമുഷ്ടി ഉയർത്തി  തൊഴിലാളികൾ സമരങ്ങളും മാർച്ചുകളും നടത്തി. ലോകമെന്പാടുമുള്ള തൊഴിലാളികളെല്ലാവരേയും ഒരേപോലെ നേരിട്ടിരുന്ന ഈ പ്രശ്‌നം ഒരുപരിധിവരെ അവസാനിച്ചത്, എൺപതുകളിലാണ്. എന്നിട്ടും, ഇന്നും ലോകത്തിന്റെ പലയിടങ്ങളിലും തൊഴിലാളികൾക്ക് നേരെയുള്ള ക്രൂരത വർധിച്ചുവരുന്നതായുള്ള വാർത്തകൾ ഓരോ ദിനവും നമ്മൾ കേൾക്കുന്നു.
       എട്ടു മണിക്കൂർ തൊഴിൽ സമയം എന്ന രീതി അംഗീകരിച്ചതിനെ തുടർന്ന് മെയ് ഒന്ന് ലോക തൊഴിലാളിദിനം ആയി ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 80 - കളിൽ 1890 കാലഘട്ടത്തിലാണ്. അതിനെത്തുടർന്ന് തുടർന്നുള്ള വർഷങ്ങളിൽ മുടങ്ങാതെ ആ ചടങ്ങ് തൊഴിലാളികളായ വിവിധ മേഖലകളിൽ ഉള്ളവർ ആഘോഷിച്ചും ആചരിച്ചും വരുന്നു. വർഷത്തിൽ ബാക്കി എല്ലാ ദിവസവും തങ്ങൾ കഠിനാദ്ധ്വാനികളായി അവരവരുടെ ജോലികളിൽ സമയം ചിലവഴിക്കുന്നു എന്ന തൊഴിച്ചാൽ ഇന്ന്,  ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് ഒരു ദിവസം കൊടിപിടിക്കാനും, വിനോദയാത്രകൾക്ക് പോകാനും ഒക്കെ സമയം കണ്ടെത്തുന്നത് അത്ര തെറ്റുള്ള കാര്യമല്ലെന്ന് പറയാം. അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ തങ്ങളുടെ തൊഴിലിന്റെ ഭാഗമായി ഇന്നും നേടിയെടുത്തിട്ടില്ലാത്ത അവകാശങ്ങൾക്കും, നീതിക്കും വേണ്ടി ഒരു വർഷത്തിലെ ഭൂരിഭാഗം ദിവസവും കൊടിപിടിച്ചും, ലീവെടുത്ത് വിദേശരാജ്യങ്ങളിൽ പോയി വ്യാപാരങ്ങൾ ചെയ്തും, അർദ്ധനാരീഭാവം പൂണ്ടുനിൽക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശന്പളം കണക്കുതെറ്റാതെ ബത്തയടക്കം ചോദിച്ചു വാങ്ങുന്ന സർവ്വരാജ്യ തൊഴിലാളികൾക്ക് തൊഴിലിനോടുള്ള മാന്യത ഓരോ മാസവും ഓരോ ആവശ്യങ്ങൾക്കായി പിടിക്കുന്ന കൊടികളിൽ ഉയർന്നു കാണുന്നു എന്നതിൽ ലോക തൊഴിലാളിദിനം എന്തുകൊണ്ടും ആഘോഷിക്കേണ്ടതാണ് എന്ന് നമ്മോട് പറയുന്നു. ഞാനടക്കം വരുന്ന തൊഴിലാളികൾ - വർഷത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന തൊഴിലാളി ദിനമെങ്കിലും  പണിയെടുക്കാതെ മെയ് ദിന റാലിക്കും, വിനോദപരിപാടികൾക്കും, ചുമ്മാ വീട്ടിലിരിക്കുന്നതിനുമായി മാറ്റിവയ്ക്കുന്നതിൽ എന്ത് തെറ്റാണ് ഉള്ളത്.
                                                                   *********


2017, ഏപ്രിൽ 27, വ്യാഴാഴ്‌ച

അതിരുകൾക്കപ്പുറം


--------------------



അകലങ്ങളിൽ അങ്ങുദൂരെ,
അകലെയാ,യതിരുകൾക്കപ്പുറ-
ത്തൊരുലോകമുണ്ടെന്നതാരറിവു
അവിടെയൊരാൽമര,ച്ചോട്ടിലൊരായിരം
കനവുകൾ നട്ടുവളർത്തിയാരോ...

ചിതലറ്റുവീണൊരാ
മൺകുടിൽ തന്നിലായ്
ഒരു ജന്മമിനിയും തപസ്സിരിപ്പൂ,
ചക്രവാളങ്ങൾക്കു,മപ്പുറത്തേകനായ്
അക്ഷമനായി ഞാനലഞ്ഞിരുന്നു;
ആരുമേ കാണാതെ പോയ് മറഞ്ഞു...

ഇരുളിൽ പ്രകാശമായ്
അന്നെന്റെ കൺകളിൽ
ഒരു ദിവ്യജ്യോതിസ്സു നീ പകർന്നു,
കനം വച്ച മാനത്തുരുകുന്നു മേഘങ്ങൾ
പൊഴിച്ചന്നു സ്വപ്‌നങ്ങൾ.. വേദനകൾ...

മുളപൊട്ടി മോഹങ്ങൾ
തൻ, പ്രേമഭാരത്താൽ
മുരടിച്ചിടുന്നു കരിഞ്ഞിടുന്നു
വിധിയുടെ കയ്യിലെ കളിപ്പാവപോലെ ഞാൻ
വെറുതെ ചിരിക്കുന്നു കരഞ്ഞിടുന്നു....

പതിരടർന്നകലുന്നു
അകലെയൊരുന്മാദ
ദ്വീപിലെൻ സ്വപ്നം പൊഴിഞ്ഞു വീണു.
ഇടറുന്നോരോർമ്മകൾ
ഒരുവേളയെന്തിനോ തിരികെയായ്
മന്ദം നടന്നു വന്നു;
ഒരു കുഞ്ഞു ജീവൻ തുടിച്ചു നിന്നു...


------------അമൽദേവ്.പി.ഡി--------


amaldevpd@gmail.com
http://www.facebook.com/amaldevpd

2017, ഏപ്രിൽ 21, വെള്ളിയാഴ്‌ച

ബ്ലാങ്ക് പേജ് - അമൽദേവ്.പി.ഡി




കൂട്ടുകാരെ,
                    മാർച്ച് ലക്കം കവിമൊഴി മാസികയിൽ എന്റെ "ബ്ലാങ്ക് പേജ്'' എന്ന ഒരു കവിത പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്.  കവിമൊഴി മാസികയ്ക്കും അണിയറപ്രവർത്തകർക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു.  എല്ലാവരും കവിമൊഴി മാസികയിൽ അച്ചടിച്ചുവന്നിട്ടുള്ള എന്റെ കവിത വായിച്ച് അഭിപ്രായം അറിയിക്കണം..
-

അമൽദേവ്.പി.ഡി.

2017, ഏപ്രിൽ 20, വ്യാഴാഴ്‌ച

അമ്മാനിലാവ്


--------------


മകനെ,യെൻമകനെ നീയുറങ്ങു
മനതാരിൽ കതിരിടും നന്മയുമായി
ഒരു വെയിൽ ചില്ലമേൽ കൂട്ടിരിക്കാം
അമ്മതൻ പൊൻകുരുന്നേ ഉറങ്ങൂ...

മധുരമായ് പാടിയുറക്കിടാം ഞാൻ
മാറോടുചേർന്നു നീ ചായുറങ്ങൂ
ചിരിതൂകും നിന്നധരങ്ങളിൽ ഞാൻ
ഒരു നൂറുചുംബനം പകർന്നുതരാം.

അമ്മപ്പൊൻകുരുന്നിനു പാലമൃതായ്
തേനൂറും പാട്ടുകൾ പകർന്നുതരാം
മന്ദാരപ്പൂവിതളേ മകനെ,
അമ്മമടിയിലായ് മുത്തേ ചായുറങ്ങ്.

നിൻകുഞ്ഞുനാവിനാലന്നു മെല്ലെ
അമ്മയെന്നാദ്യം ചൊല്ലിയതും
നിൻകുഞ്ഞു കൈവിരൽ തുന്പിനാളെ
കെട്ടിപ്പുണർന്നനാളെൻ സുഹൃദം...

കുഞ്ഞിക്കാൽ വളരുന്ന മാത്രകളിൽ
ഒരടിവച്ചുനീ, വീണനാളിൽ
വാരിപ്പുണർന്നമ്മയെൻ മകനെ
വാടാതെ സൂക്ഷിച്ചു ഇന്നുവരെ.

കുഞ്ഞുനുണക്കുഴിച്ചന്തമോടെ
ചുണ്ടിൽക്കൊരുത്തൊരു ചിരിയുമായി
ചാഞ്ഞും ചെരിഞ്ഞുംനീ അമ്മമാറിൽ
ചായുറങ്ങൂ കുഞ്ഞേ ചായുറങ്ങൂ...

-----------അമൽദേവ്.പി.ഡി...........


amaldevpd@gmail.com


2017, മാർച്ച് 18, ശനിയാഴ്‌ച

ഓർമ്മമരച്ചില്ലയിൽ നിന്നടർന്നൊരില...

ഓർമ്മമരച്ചില്ലയിൽ നിന്നടർന്നൊരില...
--------------------------------------------------


''യാത്രകളേറെ കഴിഞ്ഞു. തുടർച്ചകൾ പതിവായപ്പോൾ ആ സുഖം പാതിയടർന്നു. കാലത്തിന്റെ കൈത്തിരിനാളം അന്നും ഇന്നും എരിഞ്ഞുകൊണ്ടിരുന്നു. മാറ്റങ്ങളേറെ അനുഭവിച്ചു, വിധിയുടെ അരണ്ട വെളിച്ചത്തിൽ തെറ്റാത്ത കണക്കുകളില്ല. നിറയെ സൗഹൃദങ്ങൾ, ഒരുപാടോർമ്മകൾ, എല്ലാം ഇന്നലെയുടെ വെളിനൂലിഴകളാൽ തുന്നിച്ചേർത്ത ഓർമ്മകളുടെ വർണ്ണകൊട്ടാരത്തിൽ കാത്തിരിപ്പ് തുടരുന്നു. ഉടച്ചുവാർക്കാനായെങ്കിലും ഓർക്കുമല്ലോ എന്ന ചിന്തകളോടെ...''

      കൈവിരൽ തുന്പിൽ ആദ്യാക്ഷരം തിളങ്ങിയ ദിവസം. ഓർമ്മകളിൽ ഒരു മങ്ങിയ ചിത്രം ചിതലെടുത്തിരുന്നു. കണക്കുകൾ തെറ്റാതെ, പേനത്തുന്പിലേക്ക് ഓരോ ആക്ഷരവും ഇരച്ചുകയറിയപ്പോൾ, ആഹ്ലാദവും അതിലേറെ അഭിമാനവുമായിരുന്നു. സ്വപ്നങ്ങളിലേക്കുള്ള യാത്രയുടെ തുടക്കം. ''ജീവിതവഴികളിലെ ചെറിയൊരേട്.'' പത്താം തരം ഏറെ ഹൃദ്യമായിരുന്നു. ആദ്യപ്രണയത്തിന്റെ നിറമുള്ള ഓർമ്മകൾ സമ്മാനിക്കുന്ന വർഷം. മധുരമുള്ള സൗഹൃദങ്ങൾ. സ്‌കൂൾ കാലഘട്ടത്തിലെ നല്ല നിമിഷങ്ങൾ എന്നും എല്ലാവർക്കും ഓർമ്മിക്കപ്പെടാൻ ഒരുപാടിഷ്ടമുള്ള കാര്യമാണ്. അന്നു കോറിയിട്ട അക്ഷരങ്ങൾ, ഹൃദയത്തിന്റെ താളിൽ വരച്ചിട്ട ചിത്രങ്ങൾ എല്ലാം ഓർമകളിലൂടെയുള്ള ഒരു തിരിച്ചുപോക്കിന് വേദിയൊരുക്കുന്നു.

     ''ക്ലാസ് മുറിയിലെ ബെഞ്ചിലൊതുങ്ങാതെ, ചിലപ്പോഴെങ്കിലും നൂലറ്റപട്ടം കണക്കെ പറന്നകലാൻ ആഗ്രഹിച്ച ചങ്ങാതിമാർ. വീടെന്ന മാന്ത്രികവലയത്തിൽ നിന്നും നടന്നു തുടങ്ങുന്ന ആ യാത്ര ഒരുപക്ഷെ, നിന്നും അവസാനിക്കാത്ത ഒരു ജീവിതയാത്രയായി തുടരുന്നുണ്ടാകും.''

     ഒരു കടലാസുതുണ്ടിലുറങ്ങുന്നുണ്ടാകും ചിലപ്പോഴാ, സൗഹൃദങ്ങൾ. ചിലപ്പോൾ ഒരു വരിയിലൂടെ, അല്ലെങ്കിൽ ഒരു വരയിലൂടെ... ചെറിയ ചെറിയ പറ്റങ്ങളായി ഭാവിയുടെ സ്വപ്നങ്ങളിലേക്ക് നടന്നു കയറാൻ വെന്പുന്ന കൂട്ടുകെട്ടുകൾ. അത്തരമൊരു സൗഹൃദവലയമായിരുന്നു ഞങ്ങളുടേതും. ക്ലാസ് മുറികളിലെ പഠനത്തിന്റെ ഉഷ്‌ണതരംഗങ്ങൾക്കപ്പുറം, വിദ്യാലയമെന്ന വീടിന്റെ ഇടനാഴികളിലും, മുറ്റത്തും, മൈതാനത്തുമൊക്കെയായി കൈകോർത്ത് നടന്ന കൂട്ടുകാർ. ഓർമ്മകൾ കൂടുകൂട്ടിയ മനസ്സിന്റെ നാലുകെട്ടിൽ സാമൂഹ്യപാഠവും, സയൻസും, ബയോളജിയും, കണക്കും, ഇംഗ്ലീഷും, മലയാളപാഠവുമെല്ലാം ഒരിക്കൽക്കൂടി പറഞ്ഞു തരുന്നു ഗുരുക്കന്മാർ. ചൊല്ലി പഠിച്ച പദ്യങ്ങളിൽ, പ്രണയത്തിന്റെ പനിനീർപ്പൂക്കൾ ചാലിച്ച് ഒളികണ്ണെറിയുന്ന പ്രേമവിചാരങ്ങൾ. ഇടനാഴികളിൽ കാത്തുനിന്ന ആദ്യപ്രണയത്തിന്റെ മധുരസ്മരണകൾ. പരീക്ഷണങ്ങൾ നേരിടാൻ പഠിക്കുന്ന കാലം തൊട്ടേ, ഉയർന്ന ക്ളാസിലേക്കുള്ള യാത്രാമധ്യേ നേരിടേണ്ടി വരുന്ന പരീക്ഷകൾ. ഒടുവിൽ പൊടിമീശമുളക്കുന്ന കാലം, പറയാൻ മറന്ന പ്രണയത്തിന്റെയും, പറയാൻ മടിച്ച ഇഷ്ട്ടത്തിന്റെയും, ജീവിതത്തിന്റെ അമൂല്യദിനങ്ങളിൽ കോർത്തുവച്ച സൗഹൃദത്തിന്റെ കെട്ടുറപ്പുള്ള കൈകൾ മനസ്സില്ലാമനസ്സോടെ വിട്ടകലുന്നതും, ക്ലാസ് മുറികളിൽ നിന്നും സ്‌കൂളിന്റെ ഇടനാഴികളിലേക്ക് തുറന്നുവച്ച ജനലിലൂടെ അരിച്ചിറങ്ങുന്ന അരണ്ട വെട്ടത്തിലിരുന്ന്  പുസ്തകത്തിനുള്ളിലെ പാഠ്യഭാഗങ്ങൾക്കൊപ്പം, സൗഹൃദത്തിന്റെ വെളിച്ചം പകർന്നും, നിറങ്ങളിൽ നീരാടി മധുരസ്മരണകളുയർത്തി സ്‌കൂൾ ജീവിതം സമ്മാനിച്ച ദിനങ്ങത്രയും പിന്നിടുന്പോൾ, ഓർമ്മകൾക്കപ്പുറത്ത് ഒരു ബദാം മരച്ചോട്ടിൽ ആ കൈകൾ പിന്നെയും കോർത്തുവച്ചു. ഇടക്കെങ്കിലും തിരിഞ്ഞു നോക്കുന്പോൾ ആ സൗഹൃദങ്ങൾ, അന്ന് ചൊല്ലി പഠിച്ച പാഠങ്ങൾ, ആദ്യ പ്രണയം, വഴക്കും കൂട്ടുകൂടലും എല്ലാം ഒരു യാത്രയുടെ ഭാഗമായി തുടരുന്നു...


amaldevpd@gmail.com
http://www.facebook.com/amaldevpd



2017, മാർച്ച് 12, ഞായറാഴ്‌ച

തീരം

----- ഓളങ്ങളലത്തല്ലി തീരത്തടുക്കുന്ന ഓടത്തിൽ ഓട്ടുവളകളുമായി ഞാനെത്തിയനേരം. കനംവച്ച കാർമേഘങ്ങളെ സാക്ഷിയാക്കി, തീരത്ത് നീപതിച്ച കാൽപ്പാടുകളെന്നോട് ചൊല്ലി; അവളൊരു കള്ളി. കൈക്കുള്ളിൽ ഞെരിഞ്ഞമർന്ന ഓട്ടുവളപ്പൊട്ടുകളിൽ ഒരു സംശുദ്ധ പ്രണയത്തിന്റെ രക്തം പുരണ്ടു. പിന്നെയും, കാൽപ്പാടുകൾ നീളെപ്പരന്നു. പൊട്ടിച്ചിതറിയ വളപ്പൊട്ടുകൾക്ക് മേലെ നിന്റെ മൃദുലപാദം മാപ്പുചോദിക്കുന്നു. മടിക്കുത്തിലൊതുക്കിയ പ്രണയകാവ്യങ്ങൾ ഞാനാതിരയിലെറിഞ്ഞു, തിരിഞ്ഞു നടക്കാനായില്ല; നേരെ കടലിന്റെ ആഴങ്ങളിലേക്ക്... ''എന്റെ രക്തം പുരണ്ട വളപ്പൊട്ടുകൾക്കറിയാം ഈ തീരം കവർന്നെടുത്ത പ്രണയരസത്തെ'' ---------------------------- ---------------------------- അമൽദേവ്.പി.ഡി. ----------------------------

2017, മാർച്ച് 8, ബുധനാഴ്‌ച

ചുവടുകൾ


-----------

ചിതലെടുത്ത
ഓർമ്മകൾക്കുള്ളിലൂടെയാണ് നടപ്പ്.
വിധിയുടെ വേലിപ്പടർപ്പുകൾ
ഇടയ്ക്കൊക്കെ യാത്ര തടഞ്ഞിരുന്നു.
എന്നിട്ടും ഞാൻ യാത്ര തുടർന്നു,

ചുവടുകളോരോന്നും
ഞാനേറെ ശ്രദ്ധിച്ചിരുന്നു;
ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്.
വിണ്ടുകീറിയ പാദങ്ങളിൽ
നീതിയുടെ രക്തക്കറ.
വിയർത്തൊലിച്ച
സ്വപ്‌നങ്ങൾ വെറുതെ
ആകാശം നോക്കി കിടന്നു.

യാത്ര തുടർന്നു,
ഇടയ്ക്കിടറിയ യാത്രയിൽ
പ്രതീക്ഷമങ്ങിയ ജീവിതഭാരങ്ങളും
വാരിചുറ്റി, ഒരു ചുമടുതാങ്ങിയായി നടന്നകന്നു.

-----------------------------------
അമൽദേവ്.പി.ഡി
-----------------------------------

2017, മാർച്ച് 7, ചൊവ്വാഴ്ച

പുഴമറന്ന വഴികൾ


--------------------


പുഴയായ് പിരിഞ്ഞ നാ-
മരുവിയായ് പിറന്നതും
ഒരു മണൽ തരിയെന്നിലേ-
ക്കരിച്ചിറങ്ങിയും
പലനാളുര ചെയ്‌ത,
പാപങ്ങളൊഴുകിടുമാ,
പുഴയൊരുദൂതുമായ്
പോയതെങ്ങോ...

മറവിയിലൊരു പുഴ
മധുരമായ് പാടുന്നു
ഓളങ്ങളലതല്ലി
ഈണങ്ങളാക്കുന്നു,
പിരിയുവാൻ വെന്പുന്ന
ആത്മാക്കളെന്തിനോ,
പുഴതന്നാഴങ്ങളിൽ
ചിതലാർത്തിരിക്കുന്നു.

ഈ മണൽപുഴയൊരു,
കാലത്തിൻ വികൃതിയിൽ
കാതോർത്തിരുന്നു
മഴയൊച്ചകേൾക്കുവാൻ.
ഇന്നലെ കോരിച്ചൊരിഞ്ഞൊരാ മഴയെ
കണ്ടതില്ലാരുമേ,
കാത്തുവെച്ചീടുവാൻ...
-----------------------------

അമൽദേവ്.പി.ഡി 

2017, ജനുവരി 27, വെള്ളിയാഴ്‌ച

കടലുവറ്റി കണ്ണീരുവറ്റി

കടലുവറ്റി കണ്ണീരുവറ്റി കനിവിന്‍റെ കടലാസുതോണി മുങ്ങി. കതിരുലഞ്ഞു വെയില്‍വെട്ടമെത്തി മഴയുടെ നീര്‍ച്ചാലു,കഥകളായി... ഇടിവെട്ടി മഴപെയ്ത നാളുകളില്‍ മഴയെനിക്കുത്സവമായിരുന്നു. കാത്തുവയ്ക്കാനൊരു തുള്ളിപോലും മാറ്റിവയ്ക്കാതന്നതാരെടുത്തു... മറയുന്ന മാനവസ്വപ്‌നങ്ങളില്‍ ഒരു തുള്ളിയാരോ കടംപറഞ്ഞു. വിധിയുടെ വേനല്‍പ്പുതപ്പിനുള്ളില്‍ ഒരുമഴക്കാലമുറക്കമായി... വെട്ടിവെളുപ്പിച്ചൊടുക്ക,മടക്കിയാ- പച്ചയാം ഭൂമിതന്‍ മാറിലെന്നും, മഞ്ഞിന്‍തണുപ്പേറ്റുപൊഴിയുവാന്‍ ചില്ലമേല്‍ ഇലകളില്ല കാട്ടുപൂക്കളില്ല. സ്വയമാ ചിതയിലായ് ഭൂമിയെങ്ങും കനലുപോലെരിയുന്നതാരറിവു, മരണക്കിടക്കയിലൊരു വൃദ്ധകോമാളി കണ്ണുനീര്‍ വാര്‍ക്കുന്നതെന്തിനിന്ന്. കാടും പുഴയും കാട്ടുതേനും നാടുമിടവഴിക്കോണുകളും പൂവും പുതുമഴഗന്ധമെന്നും പാട്ടില്‍പ്പതിയുന്നൊരോര്‍മ്മകളായ്... കനിവാര്‍ന്ന പ്രകൃതിതന്‍ സമ്മാനമായ് കതിരുകള്‍ പൂത്തുവിടര്‍ന്നുനിന്നു, ചപലമോഹങ്ങള്‍തന്‍ വേലിപ്പടര്‍പ്പുകള്‍ അതിരുകെട്ടി,ക്കതിരുകൊയ്‌തെടുത്തു. വെറുംവാക്കിലൊഴുകിപ്പരക്കുന്ന മോഹങ്ങള്‍ തീരത്തണയുന്ന തിരകള്‍പോലെ ആഴക്കയത്തിലേക്കൊഴുകിപ്പരക്കുന്ന, കണ്ണുനീര്‍ത്തുള്ളികള്‍ സ്വപ്‌നങ്ങളായ്... ................................................................... എഴുതിയത് - അമല്‍ദേവ്.പി.ഡി


http://www.facebook.com/amaldevpd

amaldevpd@gmail.com








2017, ജനുവരി 11, ബുധനാഴ്‌ച

കാവ്യാമൃതം " കവിത സമാഹാരത്തിൽ "മിച്ചഭൂമിയിലെ കനൽചിറകുകൾ "

ഹൃദയപൂർവ്വം...
......................

കവിതകൾ എഴുതാറുണ്ടെങ്കിലും അത് പ്രസിദ്ധീകരിച്ച് വരുന്നത് ആദ്യമായാണ്. ഓൺലൈൻ മാഗസിനുകളിലും മറ്റും വന്നിട്ടുണ്ടെങ്കിലും ഇത് ഹൃദ്യം.... ഫേസ്ബുക്ക് കൂട്ടായ്മയായ വായനപ്പുരയ്ക്കും കാവ്യാമൃതം എന്ന കവിതാ സമാഹാരത്തിലെ അണിയറപ്രവർത്തകർക്കും സ്നേഹപൂർവ്വം നന്ദി ...... :)

വായനപ്പുരയും , കെ കെ  ബുക്സും ചേർന്ന്  പ്രസിദ്ധീകരിച്ച  " കാവ്യാമൃതം " എന്ന കവിതാ സമാഹാരത്തിൽ  "മിച്ചഭൂമിയിലെ കനൽചിറകുകൾ " എന്ന ഞാനെഴുതിയ ഒരു ചെറിയ കവിതയും ഉൾപ്പെട്ടിട്ടുണ്ട്. എല്ലാവരും കാവ്യാമൃതം വായിക്കണം. കവിതകളെല്ലാം വായിച്ച് അഭിപ്രായം പറയണം.

വായനപ്പുര കൂട്ടായ്മയിൽ ഇടുന്ന കവിതകൾ വായിച്ച് അതിലെ തെറ്റുകളും, ശരികളും ചൂണ്ടിക്കാട്ടി പ്രോത്സാഹിപ്പിക്കുന്ന സ്നേഹംനിറഞ്ഞ വായനക്കാർക്കും സ്നേഹം.
........................................................................





2017, ജനുവരി 8, ഞായറാഴ്‌ച

അനുരാഗമാനസം



...............................


അനുരാഗമെന്തെന്ന് നാമറിഞ്ഞു
മധുവൂറും തേൻനിലാവായിരുന്നു.
മനതാരിലനുരാഗം പൂവണിഞ്ഞു
അതിലാരുടെ മാനസ്സം വീണുടഞ്ഞു.

മിഴിയോളമെത്തിയ നിൻ നിഴലിൽ
എൻ, കനവൂർന്നു വീണതും നീയറിഞ്ഞോ...

ആതിരപ്പൂമൊട്ടിൻ ചന്തമോടെ
രാവിൻ നിലാവിൽ നീയരികിൽ വരും,
നാളുകളെണ്ണി ഞാൻ കാത്തിരുന്നു
ഇന്നും, നീ മാത്രമീവഴി വന്നീലാ....

കാത്തിരുന്നു.. ഞാൻ... കാത്തിരുന്നു...
കാലമറിയാതെ, കനവുകളില്ലാതെ
നിന്നോർമ്മകളെന്തിനോ കൂട്ടിരുന്നു....

മറയുന്ന യൗവന താരകങ്ങൾ
മറ്റൊരു ഭാവനപുഷ്പങ്ങളായ്,
മണ്ണിലെയനുരാഗ സ്വപ്നങ്ങളിൽ
ഒരു പുൽകൊടിയായുണർന്നു വന്നു.

...............................................................