ഈ ബ്ലോഗ് തിരയൂ

2016, ഫെബ്രുവരി 17, ബുധനാഴ്‌ച

രണ്ടു രൂപ

അറിഞ്ഞിരുന്നില്ല കൂട്ടുകാരാ,
നിനക്ക് ഞാനന്യനാകുമെന്ന്.
നീയെനിക്കൊരു കടക്കാരനാകുമെന്ന് .
ദൈവമേ... നിനക്ക് ഞാനിന്ന്
കടമായി തന്ന രണ്ടു രൂപ,
അതെനിക്ക് വേണം...
നിന്റെ ഭണ്ഡാരത്തിലിട്ട
നാണയത്തുട്ടിനിന്നേറെ
ഭാരമുണ്ടെന്നറിഞ്ഞു ഞാൻ.
മറക്കില്ല കൂട്ടുകാരാ,
നീ തിരികെ തന്ന്
കടം വീട്ടിയ രണ്ടു രൂപ.
മറക്കില്ല കൂട്ടുകാരാ,
നിന്റെയീ,യകൽച്ച.

മുൻപേറെനാൾ നിന്നോട്
ചേർന്നു പങ്കുവച്ച സൗഹൃദം
ഇന്നീ മൺ പ്രതിമയ്ക്കായെറിഞ്ഞ
നാണയതുട്ടിലുടക്കി
നിശ്ചലമായി നിന്നു.
പതിവില്ലാത്തൊരീ -
കടം വീട്ടലിന്നെന്റെ
നെഞ്ചു തുളച്ചുകയറിയ
കൂരമ്പുകണക്കെ,
നഗ്നമാമെൻ ശിരസ്സറുത്തീ-
ക്കൽ പ്രതിമയിലൂറ്റിയൊഴിച്ച
രക്ത തുള്ളികൾ പോലെ,
ആർത്തിരമ്പുന്നെന്റെ നെഞ്ചിൽ.

ഇനിയൊരു ദൈവവും
കൊതിയ്ക്കല്ലേയെൻ
കൈകളിൽ കിടന്ന്
കലപില കൂട്ടും
നാണയത്തുട്ടുകളെ...
മറക്കില്ല കൂട്ടുകാരാ ഞാൻ
നീകടമായി കണ്ടൊരാ രണ്ടു രൂപ...
......................................

(അമൽദേവ് .പി .ഡി
കവിത - രണ്ടു രൂപ)
http://www.facebook.com/amaldevpd
www.mizhipakarppukal.blogspot.in
HTTP://www.facebook.com/amaldevpd
amaldevpd@gmail.com

2016, ഫെബ്രുവരി 13, ശനിയാഴ്‌ച

ഹൃദയത്തിന്റെ നിറമുള്ള പൂക്കൾ

നീയുണരുമീയാകാശത്തോപ്പിൽ
നീരാടുമൊരു വെൺ മേഘമായി
യുഗാന്തരങ്ങളെത്ര,യലഞ്ഞു.
ഞാനന്നറിയാതെ നിന്നിൽ
നട്ടൊരാ, പനിനീർ ചെടിയിലെൻ
ഹൃദയത്തിൻ നിറമുള്ള
ഹൃദയത്തിൻ മണമുള്ള
പൂവൊന്നു കണ്ടുവോ...

മെല്ലെയെന്നരികത്തായ്
ചേർന്നൊരു നിഴൽ പോലെ
തെല്ലിട മാറുന്നു നീ പതുക്കെ,
ഈ വെയിൽചായം
പതിഞ്ഞ നിൻ മുഖമാകെ
വാടിതളർന്നൊട്ടു, വിറയാലെ
ചൊല്ലിയ കവിതയിൽ
ചിരിതൂകിയെന്നും നിൻ
കാർകൂന്തലഴകായി
വിടവാങ്ങാനൊരുങ്ങുന്ന
ഇതളാണു ഞാൻ...

അടരുമോർമ്മകൂടതിൽ
വഴിതെറ്റിയന്നേതോ,
മഴവില്ലു തോൽക്കുമൊ-
രഴകാം, ശലഭമീവഴി വന്നനാൾ.
കൊതിപ്പൂ, നിന്നധരസീമയിൽ
നിന്നൊരുന്മാദ ലഹരി പകരും
മധുര നിമിഷം...
കാത്തിരുന്നു ഞാനെൻ
കവിതയിൽ പാടിയ
കനവൊരുമാത്ര കാണുവാൻ.
തേടുന്നു ഞാനിന്നീ, ധരണിയി-
ലാരോനട്ട സ്വപ്നങ്ങളിൽ വിരിഞ്ഞ
ഹൃദയത്തിൻ നിറമുള്ള പൂവിനെ.
വെയിൽ വീണവഴിയിലായ്
വേനലിൻ വേഗമറിഞ്ഞു ഞാൻ,
പോയ്മറഞ്ഞീടുമാശകൾ
വാടി വീഴുന്നൊരിതളുകൾ...

അലയുന്നു വെറുതെ ഞാൻ
ആനന്ദലഹരിയിൽ
അതിലോലമൊരു പാട്ടിന്ന-
നു,പല്ലവി പോലെ.
ഹൃദയത്തിൻ നിറമതിൽ
ചാലിച്ചെഴുതിയ
ആർദ്രമാം പ്രണയം
കൊതിക്കുന്നു ഞാനും'...


-----------
അമൽദേവ് പി.ഡി.
ഹൃദയത്തിന്റെ നിറമുള്ള പൂക്കൾ.
amaldevpd@gmail.com