ഈ ബ്ലോഗ് തിരയൂ

2025 ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച

എല്ലാറ്റിനും ഒടുവിൽ ക്ഷമപറയണം. സ്നേഹിച്ചതിന്….. സ്നേഹിക്കപ്പെട്ടതിനു…. ചിരിച്ചതിന്…. എല്ലാം….

കണ്ണെത്താ ദൂരത്ത് ആകാശത്തോളം വലിയ സ്വപ്നങ്ങളുണ്ട്. ആഗ്രഹങ്ങളുണ്ട്…. അകലങ്ങളിൽ അതിരുകൾക്കപ്പുറം, ആർഭാടമില്ലാത്ത ആനന്ദത്തിന്റെ നീലിച്ച വടുക്കൾ കാണാം. ആ വലിയ കുന്നിൻമുകളിൽ ഒറ്റക്കിരുന്നു പകലിനെ രാത്രിയുടെ നിശബ്ദതയിലേക്ക് തള്ളിയിടണം. സ്വയം മൗനമായിരിക്കണം. ഓർമ്മകളുടെ കാണാകയങ്ങളിലേക്ക് എത്തിനോക്കണം. നൊമ്പരച്ചിറകിലേറി ആ വലിയ പാറമുകളിൽ ചെന്നെത്തണം. ഒറ്റയ്ക്കിരിക്കണം. ഗസലുകൾ കേൾക്കണം. തികട്ടി വരുന്ന ഓർമ്മപ്പെടുത്തലുകളെ നോക്കി ഉറക്കെ കരയണം. ചിരിക്കാൻ മറന്നു തുടങ്ങിയ നിമിഷങ്ങളെയോർത്ത് അലസമായി ചിരിക്കണം. ഒറ്റയ്ക്കിരിക്കണം. ഒറ്റയായിരിക്കണം. ഓർമ്മ വറ്റിയ ജീവനിൽ അവശേഷിക്കുന്ന നൊമ്പരപ്പാടുകളെ തലോടി, കുന്നിൻ മുകളിലേക്ക് ഇരച്ചു കയറുന്ന ഇളം ചൂടാർന്ന കാറ്റിനൊപ്പം വെറുതെയിരിക്കണം. നോവറിയണം. എല്ലാറ്റിനും ഒടുവിൽ ക്ഷമപറയണം. സ്നേഹിച്ചതിന്….. സ്നേഹിക്കപ്പെട്ടതിനു…. ചിരിച്ചതിന്…. എല്ലാം…. ഈ സൂര്യനും മറയുന്നു. ഇരുട്ടിന്റെ ആത്മാവിനെ തേടി. പകലിന്റെ കഥകൾ പറയാൻ. നിശയുടെ നീർത്തെറ്റിയലയുന്ന മാദകമോഹങ്ങളെ ചുംബിച്ചുണർത്താൻ. രാത്രിയുടെ തരാട്ട് പാട്ട് കേൾക്കുവാൻ “…. . .
. . . . amaldevpd@gmail.com .

2025 ജൂലൈ 9, ബുധനാഴ്‌ച

വായനാനുഭവം - പ്രേതവേട്ടക്കാരൻ ( ജി ആർ ഇന്ദുഗോപൻ )

മാതൃഭൂമിയുടെ ബുക്ക് ഷെൽഫ് എന്ന പരിപാടിയുടെ ഷൂട്ടിന്റെ ഭാഗമായാണ് തിരുവനന്തപുരത്തെ ജി ആർ ഇന്ദുഗോപന്റെ വീട്ടിൽ ഞങ്ങൾ എത്തുന്നത്. അമ്മുവും മനുവും ഞാനുമായിരുന്നു അദ്ദേഹത്തിന്റെ എഴുത്തിന്റെയും വായനയുടെയും അനുഭങ്ങൾ പകർത്തുവാൻ ചെന്നത്. അവിടെയെത്തുമ്പോൾ ഞങ്ങളുടെ ആഗ്രഹവും അദ്ദേഹത്തെ കൊണ്ട് ഒപ്പിട്ട ബുക്ക് ഒരെണ്ണം എങ്കിലും വാങ്ങണം എന്നായിരുന്നു. എഴുത്തിന്റെയും വായനയുടെയും അടുക്കും ചിട്ടയും നിറഞ്ഞ, പുസ്തകങ്ങളുടെ അടക്കിവക്കലുകൾ ഇല്ലാത്ത ഒരിടം. മനോഹരമായിരുന്നു. കയറിച്ചെന്നപ്പോൾ തന്നെ നേരിട്ട് പരിചയപ്പെട്ടിട്ടില്ലാത്ത അദ്ദേഹത്തിന്റെ എഴുത്തിടം ഏറെ ആകർഷിച്ചു. മുൻപരിചയം ഇല്ലാതിരുന്നിട്ട് കൂടി ഏറെ പരിചയമുള്ള സുഹൃത്തുക്കളെ പോലെ എഴുത്തിന്റെയും, പുസ്തകങ്ങളുടെയും , പുതിയ സിനിമ സ്ക്രിപ്റ്റുകളുടെ പണിപ്പുരകളെ കുറിച്ചും കുറെ സംസാരിച്ചു. ഉച്ചയ്ക്കുള്ള ഭക്ഷണവും അദ്ദേഹത്തിന്റെ സ്നേഹസ്വീകരണത്തിന്റെ ഭാഗമായി ലഭിച്ചു. ഷൂട്ട് എല്ലാം കഴിഞ്ഞു, മനസ്സിലെ ആഗ്രഹം അദ്ദേഹമാണ് ഇങ്ങോട്ട് തന്നെ പറഞ്ഞത്. ബുക്ക് ആവശ്യം ഉള്ളത് എടുത്തോളൂ. കണ്ണിൽ ഉടക്കിയതും, മനസ്സിനെ കൊളുത്തി വലിച്ചതും അദ്ദേഹത്തിന്റെ രചനയായ “പ്രേതവേട്ടക്കാരൻ “ അനുഭവങ്ങളും കഥകളും എന്ന പുസ്തകമാണ്. മനുവും അമ്മുവും അവർക്ക് വേണ്ടതായ രചനകൾ എടുത്തു. പേരെഴുതി ഒപ്പിട്ടു തന്നു. നിറഞ്ഞ സന്തോഷം ഞങ്ങൾക്ക്.
തിരികെ കൊച്ചിയിലെത്തി, രണ്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടാണ് പ്രേതവേട്ടക്കാരൻ വായനയ്ക്കെടുത്തത്. എസ് കെ പോറ്റക്കാടിന്റെ “ നാടൻ പ്രേമം “ വായിച്ചു തീരാൻ എടുത്ത സമയം. ജോലി കഴിഞ്ഞിട്ടുള്ള രാത്രിയുടെ ഇത്തിരി നേരങ്ങളിൽ ആയിരുന്നു കൂടുതൽ വായന. പ്രേതവേട്ടക്കാരൻ വായന തുടങ്ങി കുറച്ച് ദിവസം കൊണ്ട് തന്നെ വായിച്ചു തീർത്തു. കഥയ്ക്കൊപ്പം സഞ്ചരിക്കാൻ കഴിഞ്ഞു. ബ്രിട്ടീഷുകാരുടെ കാലത്ത് ഉപേക്ഷിച്ചു പോയ പൊട്ടിപ്പൊളിഞ്ഞ കൊട്ടാരസദൃശ്യമായ ഭവനങ്ങളിലും, സെമിത്തേരികളിലും എനിക്കും അദ്ദേഹത്തോടൊപ്പം ചെല്ലാനായി. ചിലപ്പോഴൊക്കെ പേടിപ്പെടുത്തി എങ്കിലും, ആസ്വദിച്ചു ആ വരികൾക്കൊപ്പം ഉള്ള യാത്ര. ചില രാത്രികളിൽ വായനയ്ക്ക് ശേഷം, മുറിയിൽ കനം വച്ച ഇരുട്ടിൽ ഇരച്ചു കയറുന്ന സ്ട്രീറ്റ് ലൈറ്റിന്റെ നൂലിഴ പാകത്തിലുള്ള വെട്ടത്തിൽ മങ്ങി മറയുന്ന നിഴൽ ചിത്രങ്ങളെ പ്രേതങ്ങളായി കരുതിയിട്ടുണ്ട്. അപ്പോഴൊക്കെ വായനയുടെ രസത്തെ, ആ കഥകളെ, ഉള്ളിലേക്ക് ആവാഹിക്കാൻ കഴിഞ്ഞു എന്ന സന്തോഷം. മുൻപെന്നും ഉണ്ടായിരുന്ന ശീലമായിരുന്നു വായന. ഇടക്കാലത്ത് ഇടറിയിരുന്നു. “ പ്രേതവേട്ടക്കാരൻ “ എനിക്ക് വീണ്ടും വായനയുടെ നല്ല ഇടം ഒരുക്കി തന്നു. മുറിഞ്ഞിടത്ത് നിന്നും മുളച്ചു പൊന്തുന്ന പുതുനാമ്പു പോലെ. കള്ളിയങ്കാട്ട് നീലിയും, അന്തോണിപ്പിള്ള സ്വാമിയുടെയും , ഗോപാല പ്രഭുവും പാട്ടുസായ്പ്പിന്റെ പ്രേതവും തുടങ്ങി; കൊള്ളക്കപ്പലും, ഓഗസ്റ്റിലെ കൈ, തുടയെല്ല്, ഒറ്റക്കാലുള്ള പ്രേതം, വിജയന്റെ നടൻ ജയനോടുള്ള സ്നേഹവും ആരാധനയും നിറഞ്ഞ യാത്രയും എല്ലാം പ്രേതവേട്ടക്കാരൻ എന്ന പുസ്തക വായനയിലെ കഥയ്ക്കൊപ്പം, അതിലെ വരികൾക്കൊപ്പം യാത്ര പോകാൻ കഴിഞ്ഞ നിമിഷങ്ങൾ സമ്മാനിച്ച രചനകൾ. ഏറെ സ്നേഹത്തോടെ ഇന്ദുഗോപൻ സാറിന് ഒരുപാട് നന്ദി. നല്ലൊരു പുസ്തക വായന സമ്മാനിച്ചതിന്.
അമൽദേവ് പിഡി amaldevpd@gmail.com

2025 ജൂലൈ 2, ബുധനാഴ്‌ച

❤️🙏🏻🫂

ഓർമ്മകൾക്ക് ഒടുക്കത്തെ മൂർച്ചയാണ്… 🔥 തീ പോലെ ആളി കത്തും. തിരമാലകൾ പോലെ പുറകെ പുറകെ വന്നടിക്കും. കാലത്തിന്റെ പുസ്തക താളുകളിൽ എഴുതി ചേർക്കാത്ത കഥയായി, കവിതയായി മാറും. മാറണം. മറഞ്ഞു പോകണം മറവിയിലേക്ക്. ഇരുള് വീണ മുറിയിൽ നിന്നും പുറത്തിറങ്ങണം. ഒടുക്കം മനം നിറഞ്ഞു പറയണം. തെറ്റ്. ക്ഷമ. പറഞ്ഞു വച്ച കഥകളിൽ അതിന്റെ അർത്ഥം തിരഞ്ഞ മനസ്സുകളിൽ, വെറുപ്പിന്റെ സ്നേഹം പകരാതിരിക്കട്ടെ. മിഴികളിൽ വേദനയുടെ മഴനീർചാലുകൾ വടുക്കൾ വീഴ്ത്താതിരിക്കട്ടെ. ഇനിയൊരു നിമിഷം ഇതുപോലെ ഉണ്ടാകാതിരിക്കട്ടെ. ഇതെന്റെ ഓർമ്മകളാണ്. മൗനമാണ് ഏറ്റവും മനോഹരമായത് എന്ന് എന്നെ പഠിപ്പിച്ച ഓർമ്മകൾ. നന്ദി വാക്കുകൾക്ക് മേൽ, നിരാലംബനായ ഏകാകിയുടെ ഹൃദയ സ്പർശിയായ ക്ഷമാപണം മാത്രം. 🙏🏻🌿🦋

2025 മേയ് 31, ശനിയാഴ്‌ച

മൂന്നാർ - വട്ടവട ( ക്യാംപിങ് ) അപരിചിതരായി വന്നു പരിചിതരായി മാറിയ ഒരുകൂട്ടം ആളുകളുടെ യാത്ര.



 " യാത്രകൾ അങ്ങനെയാണ്,... പുതിയതായി എന്തിന്റെയൊക്കെയോ ഒരു തുടക്കം. അതെ, അത്രയും മനോഹരമായ ഇടങ്ങളെ, കാഴ്ചകളെ, സൗഹൃദങ്ങളെ.... എല്ലാം അടുത്തറിയാനും മനസ്സിലാക്കാനും കഴിയുന്ന യാത്രകൾ. "




 "വളരെ പെട്ടെന്നായിരുന്നു മൂന്നാർ വട്ടവടയിലേക്ക് ഒരു യാത്ര തരപ്പെട്ടത്. വെറുമൊരു യാത്രയല്ല, പതിവുപോലെ പോകുന്ന ഒറ്റയ്ക്കുള്ള യാത്രയുമല്ല. അപരിചിതരായി വന്നു പരിചിതരായി പിരിഞ്ഞുപോകുന്ന ഒരു യാത്ര. എത്ര മനോഹരമെന്ന് അത് നേരിട്ട് അനുഭവിച്ചപ്പോൾ മനസ്സിലായി." 

  " ജീവിതത്തിൽ വളരെ വൈകിയെത്തുന്ന ചില നല്ല ബന്ധങ്ങളുണ്ട്,... സൗഹൃദം. പിന്നെ ഈ ജന്മം അവർ നൽകിയ പാഠങ്ങളും, അവർ കാണിച്ച വഴികളും, അവർ പറഞ്ഞ ചിന്തകളും എല്ലാം ആയിരിക്കും അത്രയും പ്രിയപ്പെട്ടത്. അങ്ങനെ ഒരാൾ എനിക്ക് പറഞ്ഞു തന്ന കാര്യങ്ങൾ അത് എന്റെ ചിന്തകളെ കുറച്ചൊക്കെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു എന്നത് സത്യമാണ്. അങ്ങനെ ഞാൻ കട്ടൻകാപ്പിയുടെ സ്‌ട്രെഞ്ചേഴ്‌സ് ക്യാമ്പിൽ പങ്കെടുക്കുവാൻ തീരുമാനിച്ചു."




   ' 2025 മെയ് മാസം 24,25 തീയതികളിലായിരുന്നു അപരിചിതരെ പരിചിതരാക്കുന്ന ആ യാത്ര. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ മുമ്പിൽ നിന്നും അതിരാവിലെ ആറുമണിയോടെ 40 ഓളം വരുന്ന അപരിചിതരായ ഞങ്ങൾ മൂന്നാർ വട്ടവടയിലേക്ക് ഒരു ബസ്സിൽ യാത്ര തുടങ്ങി. കട്ടൻ കാപ്പിയുടെ എല്ലാമായ ജാസ്മിൻ ആയിരുന്നു ഞങ്ങളെ ഏകോപിപ്പിച്ച ആ ഒരാൾ. 



ബസ് എത്തുന്നതിനു മുമ്പേ സൗത്ത് റെയിൽവേ സ്റ്റേഷന് മുമ്പിൽ എത്തിയ എനിക്ക് ഞങ്ങളുടെ കൂടെ വരുന്ന അർജുനെ ആദ്യമായി പരിചയപ്പെടാൻ സാധിച്ചു. തുടർന്ന് ബസ്സിൽ കയറിയപ്പോൾ ഓരോരുത്തരെയും പരിചയപ്പെട്ടു. പിന്നെ ആ പരിചയങ്ങളെ ഏറെ നാളുകളായി ഉള്ള സൗഹൃദങ്ങൾ പോലെ തോന്നിപ്പിച്ചു.'

    ' യാത്രയിൽ ഉടനീളം എല്ലാവരും ആട്ടവും പാട്ടും ഒക്കെയായി ആ യാത്രയെ സന്തോഷപൂർണ്ണമാക്കി. 



രാവിലെ ഒരു മണിക്കൂർ വൈകിയാണ് പുറപ്പെടാൻ സാധിച്ചത്. അതിനാൽ തന്നെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചതിനുശേഷം, ഉച്ചയ്ക്കുള്ള ഭക്ഷണം വൈകിട്ട് വട്ടവടയിൽ എത്തിയിട്ട് കഴിക്കാമെന്ന് തീരുമാനത്തിലായി. കൂടാതെ മൂന്നാർ റൂട്ടിലെ ട്രാഫിക് ബ്ലോക്ക്അത്രക്ക് ഉണ്ടായിരുന്നു. എല്ലാവരുടെയും കയ്യിൽ കരുതിയിരുന്ന ബിസ്ക്കറ്റുകളും സ്നാക്സുകളും എല്ലാം ഉച്ചയ്ക്ക് ഭക്ഷണമായി. വൈകിട്ട് ആറുമണിക്ക് ചെക്ക് പോസ്റ്റ് കയറണമായിരുന്നു. ശനി ആയതിനാൽ മൂന്നാർ നല്ല വാഹനഗതാഗതം ഉണ്ടായിരുന്നു. എങ്കിലും ഏകദേശം ആറുമണിയോടെ വട്ടവട ചെക്ക് പോസ്റ്റ് താണ്ടി ഞങ്ങൾ യാത്ര തുടർന്നു. "






" മനോഹരമായിരുന്നു ഈ യാത്ര. കാടും മലനിരകളും എന്നും എന്നെ മാടി വിളിച്ചിരുന്നു. അത്രയും ഇഷ്ടമാണ് വനത്തിലൂടെ ഉള്ള യാത്രകൾ. ഒറ്റയ്ക്കുള്ള യാത്രകൾ അത്രയും മനോഹരമാക്കിയിരുന്നത് കാടിൻറെ ആ പച്ചപ്പും കാട്ടരുവുകളും കിളികളുടെ ശബ്ദവും ഒക്കെയായിരുന്നു. ഇന്നീ ഒരുകൂട്ടം മനുഷ്യരുടെ കൂടെ ഒരുമിച്ച് യാത്ര ചെയ്യാൻ കഴിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി. പല ദേശങ്ങളിൽ നിന്നും പലതരത്തിലുള്ള ആളുകളാണ് ഒപ്പമുള്ളത്. എല്ലാവരും കൂട്ടമായി ചേർന്ന് ഒന്നായി ഒരു യാത്ര. എത്ര മനോഹരം. മൂന്നാറിലെ തേയിലത്തോട്ടങ്ങൾ താണ്ടി ഞങളുടെ യാത്ര തുടർന്നു." 







 ' വൈകിട്ടോടെ വട്ടവടയിൽ എത്തിയ ഞങ്ങൾ അവിടെ നിന്നും ജീപ്പിൽ ആണ് ക്യാമ്പ് നടക്കുന്ന സ്ഥലത്തേക്ക് പോകേണ്ടത്. അതിനുമുമ്പ് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാത്തതിനാൽ കുറച്ച് എന്തെങ്കിലും കഴിച്ചു പോകാം എന്ന് തീരുമാനമായി. അവിടെ കണ്ട ഒരു റസ്റ്റോറന്റിൽ കയറി ലഘു ഭക്ഷണം കഴിച്ചു, നല്ല മനോഹരമായ കാഴ്ചകളാണ് ആ റെസ്റ്റോറന്റിൽ നിന്നാൽ കാണാൻ കഴിയുന്നത്. വട്ടവടയുടെ മലയടിവാരം വളരെ മനോഹരമായി അവിടെ നിന്നും കാണാം. '





 " ഭക്ഷണശേഷം ഞങ്ങളെല്ലാവരും ബാഗുകൾ എല്ലാം എടുത്ത് ജീപ്പിൽ കയറി. നാലു ജീപ്പുകളിൽ ആയാണ് ഞങ്ങളുടെ യാത്ര. അരമണിക്കൂറിന്റെ യാത്രയിൽ ഞങ്ങൾ ഞങ്ങളുടെ ക്യാമ്പ് നടക്കുന്ന സ്ഥലത്ത് എത്തി.( HazyMount) രാത്രി ആയതിനാൽ അവിടെ അധികം കാഴ്ചകളൊന്നും ഇല്ലായിരുന്നു. ടെൻ്റ് സ്റ്റൈയായിരുന്നു ഞങ്ങൾക്ക് പറഞ്ഞിട്ടുള്ളത്. ഒരു ടെന്റിൽ 4 നാലു പേര് വീതം ഉണ്ടായിരുന്നു. അപരിചിതരായി തുടങ്ങി പരിചിതരായ ഞങ്ങൾ അങ്ങനെ ഒരു വീട്ടിൽ എന്നപോലെ കഴിഞ്ഞുകൂടി.







 രാത്രിയിലെ ഭക്ഷണം കഴിച്ചു ആട്ടവും പാട്ടും ചെറിയ മത്സരങ്ങൾ ഒക്കെയായി ആ രാത്രിയെ ആഘോഷിച്ചു. ഫയർ ക്യാമ്പി്ന് ഇടയിൽ ചെറിയ മഴ പെയ്തങ്കിലും മഴയിലും തളരാത്ത ആഘോഷം ആയിരുന്നു അവിടെ. രാത്രി ഏറെ വൈകിയും ആഘോഷങ്ങൾ... സന്തോഷങ്ങൾ നീണ്ടു...."












   " ഞായറാഴ്ച അതിരാവിലെ ട്രക്കിംഗ് ഉണ്ട്. അതിനായി ആറുമണിയോടെ എല്ലാവരും റെഡിയായി ഒരു കട്ടൻ കാപ്പിയൊക്കെ കുടിച്ച് ജീപ്പിൽ കയറി. പോകുന്ന വഴി മനോഹരമായ കാഴ്ചകൾ ജീപ്പ് ഡ്രൈവർ ഞങ്ങളെ കാണിച്ചു തന്നു. ചെറിയൊരു വെള്ളച്ചാട്ടവും ഒരാൾക്ക് വീതം കടക്കാൻ കഴിയുന്ന പാറക്കെട്ടുകൾക്കിടയിലൂടെയുള്ള ഗുഹയിലൂടെയുള്ള നടത്തവും വളരെ എക്സ്പീരിയൻസ് നിറഞ്ഞതായിരുന്നു. മനോഹരമായ ഈ യാത്രയുടെ നല്ല നിമിഷങ്ങൾ വീഡിയോ പകർത്തുവാൻ കഴിഞ്ഞതിൽ ഞാനും സന്തോഷിക്കുന്നു. എല്ലാവരും ഒരുമിച്ച് ഫോട്ടോയൊക്കെ എടുത്തു ട്രക്കിംഗ് വളരെ നന്നായി ആസ്വദിച്ചു. 





ട്രക്കിംഗ് കഴിഞ്ഞ് തിരിച്ച് ടെന്റിൽ എത്തിയതിനുശേഷം ബ്രേക്ഫാസ്റ്റ് ഉണ്ടായിരുന്നു. അതിനുശേഷം പരസ്പരം ഇനിയും കാണാം എന്ന് മനോഹരമായ വാക്കോടെ എല്ലാവരും പരസ്പരം ആലിംഗനം ചെയ്തു ചെറുപുഞ്ചിരി തൂകി... ആ യാത്രയുടെ  നല്ല നിമിഷങ്ങൾ മനസ്സിൽ മായാതെ കിടക്കുന്നുണ്ട്.











 ഓർമ്മകളിൽ എന്നും നിറഞ്ഞു നിൽക്കും. തിരികെ മലയിറങ്ങുമ്പോൾ മനസ്സ് ശൂന്യമാകും. കുറച്ചു ദിവസം കൂടെ ആ ക്യാമ്പ് അങ്ങനെ നിന്നിരുന്നെങ്കിൽ എന്ന് തോന്നിപ്പോകും. രണ്ടുദിവസം കൊണ്ട് കുറച്ചു സുഹൃത്തുക്കളെ സ്വന്തമാക്കി ഞാനും തിരിച്ച് ആ മലയിറങ്ങി. ഒരുപാട് സന്തോഷം. ടീം കട്ടൻ കാപ്പിക്ക് ആശംസകൾ.....






THANK YOU....

#kattankappi_for_solo_travelers

amaldevpd@gmail.com

9400765782











2025 മേയ് 11, ഞായറാഴ്‌ച

കുടജാദ്രി

സർവജ്ഞപീഠം












കുടജാദ്രി, സർവ്വജ്ഞപീഠം 













ശ്രീ മൂകാംബിക ദേവി ക്ഷേത്രം 







 "ഏറെ നാളത്തെ ആഗ്രഹമാണ് മൂകാംബിക - കുടജാദ്രി യാത്ര. നമ്മളെപ്പോഴും പറയില്ലേ, അവിടുന്ന് വിളി വരും അപ്പോഴേ മൂകാംബികാമ്മയേ കാണാൻ പോകാൻ കഴിയൂ എന്ന്. അതേ, വളരെ ശരിയാണ്...." 

    " ഓരോ യാത്രക്ക് പിന്നിലും അതിന് പ്രചോദനം ആയവരുടെ സ്നേഹവും, പരിചരണവും ഉണ്ടാകും. ദൈവത്തോടെന്ന പോലെ നമ്മൾ ആ മനുഷ്യരോടും എപ്പോഴും കടപ്പെട്ടിരിക്കും."


(കുടജാദ്രി സർവജ്ഞപീഠത്തിനു മുമ്പിൽ നിന്നും. ബാംഗ്ലൂർ സ്വദേശിയായ ഒരു യാത്രികൻ എടുത്ത ചിത്രം. )

      നേരത്തെ പറഞ്ഞ പോലെ, മനസ്സിൽ ഏറെ കൊണ്ട് നടന്ന, ആഗ്രഹിച്ച ഒരു യാത്ര. KSRTC യില് ആയിരുന്നു എൻ്റെ യാത്ര. 02.04.2025 ( വെള്ളി ) നാണു യാത്രക്ക് ഉള്ള ബസ് ബുക്ക് ചെയ്തത്. രാത്രി 08.50 pm ന് തൃശൂർ ksrtc ബസ് സ്റ്റാൻഡിൽ എത്തേണ്ട ബസ് പിറ്റേന്ന് വെളുപ്പിന് 01.30 am ആയി വന്നപ്പോൾ. കൃത്യമായ മുന്നൊരുക്കമില്ലാതെ ഹൈവേ റോഡ് പണി നടക്കുന്നതിൻ്റെ ഭാഗമായി വണ്ടികൾ അത്രയും വൈകി ആയിരുന്നു ഓടിയിരുന്നത്.


തൃശൂർ കെ എസ് ആർ ടി സി, ബസ് സ്റ്റാൻഡ് 



     രാത്രി 02.00 am ഓടെ എൻ്റെ മൂകാംബിക യാത്ര ആരംഭിച്ചു. നല്ല ഉറക്കം വന്നതിനാൽ കയറിയപാടെ ഇരുന്നു ഉറങ്ങി. രാവിലെ 08.00 am നു മൂകാംബികയിൽ എത്തേണ്ട ബസ് വൈകിയതിനാൽ ശനിയാഴ്ച ഉച്ചക്ക് 01.45 pm ഓടെ ആണ് മൂകാംബികയിൽ എത്തിയത്. 

കണ്ണൂർ, കാസർഗോഡ്, ഉഡുപ്പി വഴിയുള്ള എന്റെ ആദ്യ യാത്ര. കാസർഗോഡ് ബസ്സ് സ്റ്റാൻഡിൽ 20 മിനുട്ട് ടീ ബ്രേക്ക് കിട്ടി. ഒരു ചായയും ഇലയടയും വാങ്ങി കഴിച്ചു. വാഷ് റൂമിൽ ഒക്കെ പോയി തിരിച്ചു ബസിൽകയറി യാത്ര തുടർന്നു.



ksrtc യുടെ കൊല്ലൂർ മൂകാംബിക ട്രിപ്പ് പോകുന്ന ബസ്.



കാസർഗോഡ് ബസ് സ്റ്റാൻഡ് 



കണ്ണൂർ ബസ് സ്റ്റാൻഡ് 








( രാവിലെ മൂകാംബികയില് തൊഴുത് ഉച്ചയോടെ കുടജാദ്രിയിൽ കയറി തിരിച്ചിറങ്ങി വൈകിട്ട് നാട്ടിലേക്ക് തിരിച്ചു വരാനായിരുന്നു ആദ്യം പ്ലാൻ. ബസ് ഇത്രയും വൈകിയാൽ ഒരു ദിവസം മൂകാംബികയിൽ താമസിക്കാൻ തീരുമാനിച്ചു. )




 എത്തിയപാടെ അമ്പലത്തിന് അടുത്ത് തന്നെ ഉള്ള ഒരു ഹോട്ടൽ റൂം എടുത്തു കുളിച്ചു, 02.30 pm ആണ് ലാസ്റ്റ് ജീപ്പ് കുടജാദ്രിക്ക് പോകുന്നതെന്ന് റൂം എടുത്ത ഹോട്ടലിലെ ജീവനക്കാരൻ പാതിമലയാളത്തിൽ പറഞ്ഞു. ആദ്യമായാണ് ഒറ്റക്ക് മൂകാംബിക യാത്ര. കുട്ടികാലത്ത് വന്ന ഓർമ്മ മാത്രം.  പോലീസ് സ്റ്റേഷൻ്റെ മുൻപിൽ ജീപ്പ് ഉണ്ടാകും എന്നും ആ ഹോട്ടൽ റിസപ്ഷനിൽ ഇരിക്കുന്ന ജീവനക്കാരൻ പറഞ്ഞ്. ജീപ്പ് പിടിക്കാൻ മൂകാംബിക പോലീസ് സ്റ്റേഷൻ്റെ മുൻപിൽ എത്തിയപ്പോൾ ജീപ്പിൽ ആള് തികയാൻ മൂന്നു ഫാമിലി കാത്തു നിൽക്കുകയാണ്. 


 
കൊല്ലൂർ മൂകാംബിക പോലിസ് സ്റ്റേഷന് സമീപം. 

  ഞാൻ ചെന്നപാടെ അവർക്കൊപ്പം ജീപ്പ് സെറ്റ് ആക്കി. അങ്ങനെ ഞങ്ങൾ ഏഴു പേരടങ്ങുന്ന സംഘം യാത്ര തുടങ്ങി. തിരുവനന്തപുരം, കൊല്ലം, കാസർഗോഡ് സ്വദേശികളായ രാകേഷ് ചേട്ടൻ്റെയും, ബാലകൃഷ്ണൻ ചേട്ടൻ്റെയും, അനിൽകുമാർ ചേട്ടന്റെയും ഫാമിലിയായിരുന്നു എൻറെ കൂടെ ഉണ്ടായിരുന്നത്. 























 
 
 
 
 
 
 
 
 
 
 
 
 
 
മൂകാംബികയിൽ നിന്ന് ഒന്നര മണിക്കൂറിലേറെ യാത്രയുണ്ട് കുടജാദ്രിയിലേക്ക് ജീപ്പ് യാത്ര. ഏറെ ദൂരം നല്ല ടാറിങ് വഴിയാണ്. കാടിനുള്ളിലൂടെയുള്ള യാത്ര എന്നും എനിക്ക് ആനന്ദമേകുന്ന ഒന്നാണ്.



 
 
 
 
 
 
    പോകുന്ന വഴി ഒരു വഴിയോരക്കടയിൽ നിർത്തി വെള്ളവും സ്നാക്സും വാങ്ങി. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ സമയം കിട്ടിയില്ല. രാവിലെ കുടിച്ച ചായയും, കടിയും ആയിരുന്നു ഊർജ്ജം.










 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
വഴിയൊരക്കട 


     തുടർന്നുള്ള യാത്ര ഓഫ് റോഡ് ആണ്. സർവീസ് തുടങ്ങുന്ന അവിടെ ഒരു ചെക്ക് പോസ്റ്റ് ഉണ്ട്. അവിടെ നിർത്തി ജീപ്പിൽ ഉള്ള ആളുകളുടെ എണ്ണം എടുക്കുന്നുണ്ട് ചെക്ക് പോസ്റ്റിലെ സ്റ്റാഫുകൾ. കയ്യിൽ പ്ലാസ്റ്റിക് ബോട്ടിൽ ഉണ്ടോ എന്ന് അന്വേഷിച്ചു. പ്ലാസ്റ്റിക് ബോട്ടിൽ മുകളിലേക്ക് കൊണ്ടുപോകുന്നവർ തിരിച്ചുവരുമ്പോൾ അത് തിരിച്ചേൽപ്പിക്കണം. അല്ലെങ്കിൽ ഫൈൻ ഈടാക്കുന്നതാണ്.




     അങ്ങനെ കുടജാദ്രിയിലേക്കുള്ള ഓഫ് റോഡ് യാത്ര തുടങ്ങി,... മുൻപൊക്കെ വളരെ കല്ലും കുഴിയും നിറഞ്ഞ വഴികൾ ആയിരുന്നു എന്ന് ഡ്രൈവർ ഞങ്ങളോട് പറഞ്ഞു. കൂടെയുള്ള ഒരു ഫാമിലി മുൻപ് വന്നിട്ടുണ്ട്. അവർ അന്ന് വന്നപ്പോൾ വളരെ ദുർഘടം പിടിച്ച വഴിയായിരുന്നു എന്നു പറഞ്ഞു.  ഇപ്പോൾ കല്ലും മണ്ണും ഒക്കെ അടിച്ചു വഴി കുറച്ചൊക്കെ നേരെ ആക്കിയിട്ടുണ്ട്. എങ്കിലും ഓഫ് റോഡ്  യാത്രയുടെ എല്ലാ അനുഭവവും വളരെ ഭംഗിയായി തന്നെ ആസ്വദിക്കാൻ കഴിഞ്ഞു. രണ്ടരയോടെ മൂകാംബികയിൽ നിന്നും ആരംഭിച്ച ജീപ്പ് യാത്ര, നാലുമണിയോടെ കുടജാദ്രിയിലെ ജീപ്പ് സർവീസ് നിർത്തുന്ന ഇടത്ത് എത്തി. 




 

 

 

കാടിനുള്ളിലെ മനോഹരമായ ഒരു ക്ഷേത്രമുണ്ട്. പാട്ടുകളിൽ കേട്ടിട്ടുള്ള " കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി.... " ക്ഷേത്രം. അവിടെ കയറി തൊഴുതിട്ടാണ് യാത്ര തുടങ്ങുന്നത്. 














 

 

 

 

 

 

 

 

 

 

    ഇനിയങ്ങോട്ട് ഏകദേശം മൂന്ന്  കിലോമീറ്റർ ഓളം കാട്ടിലൂടെ നടന്നു പോകേണ്ട വഴിയാണ്. 







    

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

      നല്ലൊരു അനുഭവമാണ് കുടജാദ്രി യാത്ര. കോടമഞ്ഞു നിറഞ്ഞ മലയിടുക്കുകൾക്കിടയിലൂടെ നടന്നു നീങ്ങുമ്പോൾ മനസ്സിനെ എന്തെന്നില്ലാത്ത സന്തോഷവും ആയിരുന്നു...  കാലമേറെയായി മനസ്സിനേ ഉലച്ചിരുന്ന ഒന്നായിരുന്നു മൂകാംബിക യാത്ര. പോകണം പോകണമെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ച ഒരു യാത്ര. അങ്ങനെ ആ ഒരു യാത്ര സംഭവിച്ചു. 






  

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

       പലയിടത്തും ഒരാൾക്ക് മാത്രം നടന്നു കയറാവുന്ന തരത്തിലുള്ള ചെറിയ ഇടുങ്ങിയ കാട്ടുവഴികൾ ആയിരുന്നു. മഴവെള്ളം കുത്തിയൊലിച്ച് ഇറങ്ങി ആ ഒറ്റയടിപ്പാതകൾ നിറയെ കല്ലും വലിയ കുഴികളും രൂപപ്പെട്ടിരുന്നു.  ഒരുപാട് ആളുകൾ ഉണ്ടായിരുന്നു കുടജാദ്രിയിലേക്ക്.... കോടമഞ്ഞിന്റെ ചെറിയ കുളിർമ നിറഞ്ഞ നിൽക്കുന്ന കാറ്റ് ഇടയ്ക്കിടെ വീശുന്നുണ്ടായിരുന്നു... തണുത്ത ആ കാലാവസ്ഥയിൽ പതിയെ കാടും മലകളും കയറി സർവ്വജ്ഞപീഠത്തിലേക്ക് ഞാനെൻറെ യാത്ര തുടർന്നു... 




  

 

 

 

 

 

 

 

 

 

 

     

 

 

 

 

 

 

       ചെറിയ മഴ ചാറ്റിൽ ഇടയ്ക്ക് മനസ്സിനെ കുളിരേകീ... നടന്നുപോകുന്ന വഴികൾ നിറയെ ഏറെ മനോഹരവും അതോടൊപ്പം ഭീതിപ്പെടുത്തുന്ന കാഴ്ചകൾ ഉണ്ടായിരുന്നു. അതിമനോഹരമായിരുന്നു യാത്ര. മലഞ്ചെരുവിലൂടെ നടക്കുമ്പോൾ ഇടതുവശം അഗാധമായ ഗർത്തങ്ങളായിരുന്നു. ഒരാൾക്ക് മാത്രം നടന്നു പോകാവുന്ന മലഞ്ചെരുവിലെ ആ ചെറിയ വഴിയിലൂടെ ഞാൻ എൻറെ ക്യാമറ കണ്ണുകൾക്കൊപ്പം യാത്ര തുടർന്നു. ഇടയ്ക്ക് കോടമഞ്ഞു കാറ്റിനൊപ്പം വളരെ വേഗത്തിൽ ഞങ്ങളെ തഴുകി കടന്നുപോയി. കോടമഞ്ഞിനിടയിലൂടെ മരങ്ങൾ തഴച്ചു വളർന്നുനിൽക്കുന്നത് കാണാൻ വളരെ ഭംഗിയുള്ള കാഴ്ചയായിരുന്നു.  









 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

       നഗരത്തിലെ ഒച്ചയും ബഹളങ്ങളും ഒന്നുമില്ലാത്ത മനോഹരമായ ഇടം.  കിളികളുടെ പാറിപ്പറന്നുള്ള ചിരിയലകൾ മലനിരകളെ തഴുകി എൻറെ കാതുകളിലേക്ക് ഇരച്ചു കയറി. മലമടക്കുകളെ തഴുകി വരുന്ന കാറ്റിന്റെ ഈണം മെല്ലെ കേൾക്കാനായി... കനം വെച്ച കോടമഞ്ഞ് നിറഞ്ഞ ഒറ്റയടിപ്പാതയിലൂടെ തെന്നി വീഴാതെ ഞാൻ നടന്നു നീങ്ങി. അഗാധമായ ഗർത്തങ്ങളിലേക്ക് എത്തിനോക്കുമ്പോൾ ഹൃദയമിടിപ്പ് പതിന്മടങ്ങായി വർദ്ധിക്കുന്നു. കാണാൻ പോകുന്ന സ്വപ്ന തുല്യമായ ആ ഇടം അതെന്നെ അങ്ങോട്ട് പിടിച്ചു വലിക്കുകയായിരുന്നു. ഏറെക്കാലത്തെ ഒരാഗ്രഹമാണ് ഈ യാത്രയിലൂടെ സഫലമാകുന്നത്. 












     









 

 

 

 

 

 

 

 

    സർവഞ്ജപീഠം കണ്ടു തിരിച്ചു വരുന്നവർ ഒരു ജന്മം സഫലമായതിൻറെ സന്തോഷം അന്യോന്യം പങ്കുവച്ചു നടക്കുന്നു. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. 






 

 

 

 

 

 

 

      

 

 

 

 

 

 

 

 

 

      യാത്രയിലുടനീളം സ്വപ്നതുല്യമാർന്ന അനുഭവഭേദ്യമായ കാഴ്ചകളുടെ നിറവിലാണ് ഞാൻ ഓരോ ചുവടുകളും വച്ചു മുന്നോട്ട് പോകുന്നത്. മഞ്ഞുമൂടിയ മലഞ്ചെരുവിൽ തിരിവുകളും, പാറക്കല്ലുകളും, ഒറ്റയടിപ്പാതകളും താണ്ടി കണ്ണറ്റത്ത് ആ ഇടം തെളിഞ്ഞു വന്നു. പതിയെ ആ ഇഷ്ട ഇടത്തിലേക്ക് ഞാൻ നടന്നടുത്തു. 







   

 

 

 

 

 

 

 

 

 

 

 

 

 

 

 

 

      അല്പനേരം ഞാൻ സർവ്വജ്ഞപീഠത്തിന്റെ പടിക്കെട്ടുകളിൽ ഇരുന്നു. ദൂരെ മലനിരകൾക്കും മുകളിൽ നിന്നും കോടമഞ്ഞ് കാറ്റിന്റെ താളത്തിനൊപ്പം ഒഴുകി വരുന്നുണ്ടായിരുന്നു. നിമിഷ വേഗത്തിൽ അത് എന്നെയും മൂടി കടന്നുപോയി. മനസ്സൊന്നു തണുത്ത നേരം... യാഥാർത്ഥ്യമാകുന്ന ആഗ്രഹങ്ങൾ... അനുഭവങ്ങൾ... ഏറെ സന്തോഷം തോന്നിയ നിമിഷങ്ങൾ... കുടജാദ്രിയിലെ ആ തണുത്ത കോടമഞ്ഞിൽ ഇരുന്ന് ആ മനോഹര കാഴ്ചകളെ നോക്കി കാണുവാനും ഭാഗ്യമുണ്ടായി. ഒട്ടേറെ ആളുകൾ വരുന്നുണ്ടായിരുന്നു. സർവ്വജ്ഞ പീഠത്തെ തൊഴുത് പതിയെ അവിടുന്ന് തിരിച്ചിറങ്ങാൻ തുടങ്ങി. 











   

 

 

 

 

 

 

 

 

 

      കൂടെ ജീപ്പിൽ വന്ന സഹയാത്രികരായ ബാലചന്ദ്രനും കുടുംബത്തിനും  ഒപ്പം ഒരു സെൽഫിയും എടുത്തു. രാകേഷേട്ടനും വൈഫിനും  കുടജാദ്രികയുടെ മനോഹാരിതയിൽ കുറച്ചു നല്ല പടങ്ങളും എടുത്തു കൊടുക്കാൻ സാധിച്ചു, 




    ഇനിയും ഏറെനേരം അവിടെ ഇരിക്കണം എന്നുണ്ടായിരുന്നു. സമയം ഏറെ വൈകിയിരുന്നു. ആറുമണിയോടെ ചെക്ക് പോസ്റ്റ് തിരികെ കടക്കണം എന്ന നിർബന്ധമുണ്ടായിരുന്നു. ഇനിയും വരാൻ കഴിയട്ടെ എന്ന പ്രാർത്ഥനയുമായി തിരികെ ചുവടുകൾ വച്ചു. 

  




   ഏറെക്കാലത്തെ ആഗ്രഹം നടന്ന സന്തോഷത്തിൽ ഞാൻ പതിയെ  മലമടക്കുകളിലൂടെ,  അഗാധമായ ഗർത്തങ്ങളെ നോക്കി  കോടമഞ്ഞിനെ വകഞ്ഞുമാറ്റി പതിയെ നടന്നു. ഇനിയും ഈ വഴി വരാൻ കഴിയട്ടെ എന്ന പ്രാർഥനയോടെ. 











  

 

 

 

 

 

 

 

 

 

 

 

 

 

 

 

 

        നേരം സന്ധ്യ ആയി. കാടിനുള്ളിൽ ഇരുട്ടിൻ്റെ കനമേറി വന്നു. ഓർമകളിൽ ആ നിർവൃതിയുടെ കുളിരുമായി കീഴെ ക്ഷേത്രത്തിൽ കയറി ഒന്നുകൂടെ തൊഴുത് മൂകാംബികക്ക് ഉളള ജീപ്പ് യാത്ര തുടങ്ങി. രാത്രി 07.30 യോടെ സർവീസ് തുടങ്ങിയ ഇടത്ത് എത്തി. നല്ല വിശപ്പ് ഉണ്ടായിരുന്നു. നേരെ കണ്ട കേരള ഹോട്ടൽ എന്ന ബോർഡ് വിശപ്പിനെ പിന്നെയും കനമുള്ളതാക്കി. ഹോട്ടലിൽ കയറി മസാല ദോശയും ചായയും കഴിച്ചു, നേരെ റൂമിൽ പോയി കുളി കഴിഞ്ഞു. 09.30 pm മൂകാംബിക അമ്പലനട അടക്കും. 08.30 ഓടെ ഞാൻ അമ്പലത്തിലേക് തൊഴാൻ പോയി. തിരക്ക് കുറവായിരുന്നതിനാൽ നന്നായി തൊഴുതിറങ്ങാൻ കഴിഞ്ഞു. 




 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

     വൈകീട്ടുള്ള അന്നദാനവും കഴിച്ച്, വീട്ടിലേക്കുള്ളതും, പെങ്ങളുടെ കുട്ടികൾക്കും, സുഹൃത്തുക്കൾക്കും ഉള്ളതുമായ കളിപ്പാട്ടങ്ങളും മറ്റും ഒക്കെ വാങ്ങി നേരെ റൂമിലെത്തി. 

  സമയം വൈകി ഉള്ള ബസ് യാത്രയും, നേരത്തിന് ഭക്ഷണം കഴിക്കാൻ കഴിയാതെ ഇരുന്നതും, കുടജാദ്രി യാത്രയും അല്പം ക്ഷീണം ഉണ്ടായി. മൂകാംബികയിൽ പോയി വരാം, എന്ന ആഗ്രഹത്തിനുമപ്പുറം ഒരു രാത്രി ആ സന്നിധിയിൽ താമസിക്കാൻ അവസരം ലഭിച്ചതിൽ മൂകാംബികമ്മയോടെ നന്ദിയും പറഞ്ഞു ഉറങ്ങാൻ കിടന്നു.




 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

      അതിരാവിലെ തന്നെ, എഴുന്നേറ്റു. കുളിച്ചിട്ട് നേരെ അമ്പലത്തിലേക്ക് ഇറങ്ങി. വൈകീട്ട് 4.00 മണിയോടെ ആണ് തിരിച്ചുള്ള ബസ് ബുക്ക് ചെയ്തിട്ടുള്ളത്. തൊഴാൻ ചെറിയ " Q " ഉണ്ടായിരുന്നു. വിഗ്രഹത്തിൻ്റെ പുറത്തേക്ക് എഴുന്നള്ളിപ്പിൻ്റെ സമയം ആയിരുന്നു. കൺ നിറയെ തൊട്ടടുത്ത് അമ്മയെ കാണാൻ കഴിഞ്ഞു. വെള്ളിരഥത്തിലെ എഴുന്നള്ളിപ്പും, വലിയ രഥത്തിലെ എഴുന്നള്ളിപ്പും കാണാൻ കഴിഞ്ഞു. തലേന്ന് വൈകീട്ട് തൊഴാൻ വന്നപ്പോഴും രഥയാത്രയെ അനുഗമിക്കാൻ കഴിഞ്ഞതിൽ ഭാഗ്യം തോന്നുന്നു. ചെറിയ തിരക്കുണ്ടെങ്കിലും വളരെ സംതൃപ്തിയോടെ തൊഴാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടായി. 







 

 

 

 

 

 

 

 

    

 

 

 

 

 

 

 

 

 

        ഇനിയും വരാൻ കഴിയണേ എന്ന പ്രാർഥനയിൽ അവിടുന്നു ഇറങ്ങി. രാവിലത്തെ പ്രഭാത ഭക്ഷണം കഴിച്ചു. തുടർന്ന് റൂമിൽ എത്തി. അല്പം ഉറങ്ങാം എന്ന് വച്ചു. വൈകീട്ട് ആണ് ബസ്. സമയം ഉണ്ട്... 02.00 pm വരെ ഉറങ്ങി. തുടർന്ന് ഭക്ഷണം കഴിക്കാൻ പോയി. തിരികെ വന്നു റൂം വെക്കേറ്റ് പ്രൈവറ്റ് ബസ് സ്റ്റാഡിലേക്ക് നടന്നു. തിരികെ പോകുന്നതിന് മുൻപ് ഒരുവട്ടം കൂടി നടയിൽ പോയി തൊഴുതു.





 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

    ബുക്ക് ചെയ്ത ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്നു. 04.00 മണിയോടെ ബസ് കയറി. ഒരുപാട് കാലത്തെ ഏറെ ആഗ്രഹിച്ച ആ യാത്ര സഫലമായത്തിൻ്റെ സന്തോഷത്തോടെ മൂകാംബികയിൽ നിന്നും തിരിച്ചുള്ള യാത്ര തുടങ്ങി. തിങ്കളാഴ്ച വെളുപ്പിന് 04.40 am ഓടെ തൃശൂരിൽ എത്തി. 05.30 am ഓടെ വീട്ടിലെത്തി... 🙏


amaldevpd@gmail.com

9400765782